തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ അന്വേഷണം ആരംഭിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ്. വാടക ഗർഭധാരണ നടപടിക്രമങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുന്നത്.
ഗർഭം ധരിച്ച യുവതിയുടെ പശ്ചാത്തലം, നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ, പ്രസവം നടന്ന സ്ഥലം തുടങ്ങിയവ പരിശോധിക്കും. ആവശ്യമെങ്കിൽ വിഘ്നേഷ് ശിവനെയും നയൻതാരയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. ഒരാഴ്ചയ്ക്കുള്ളിൽ സമിതി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകും.
വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കിലും മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന ചട്ടം രാജ്യത്ത് നിലവിലുണ്ട്. ഇത് പാലിക്കാതെയാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്.
21നും 35നും ഇടയില്‍ പ്രായമുള്ള വിവാഹിതയ്ക്കു മാത്രമാണ് ഭര്‍ത്താവിന്റെ സമ്മതത്തോടെ അണ്ഡം ദാനം ചെയ്യാന്‍ കഴിയുക. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നതായിരുന്നു ഇരുവർക്കുമെതിരെ നേരെ ഉന്നയിച്ച ചോദ്യങ്ങൾ.
ഏഴു വർഷത്തെ പ്രണയത്തിന് ശേഷം 2022 ജൂൺ ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ മഹാബലിപുരത്ത് നടന്ന ചടങ്ങിൽ സിനിമ രാഷ്ട്രീയ സാംസ്കാരിക രംഗത്തു നിന്നും നിരവധി പ്രമുഖർ പങ്കെടുത്തു.
നയൻതാരയ്ക്ക് ഇരട്ടകുഞ്ഞുങ്ങൾ; പ്രത്യേക അന്വേഷണം തുടങ്ങി
03:54 PM Oct 14, 2022 | Deepika.com