പുതുമുഖ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ അണിയിച്ചൊരുക്കുന്ന സർവൈവൽ ത്രില്ലർ ഹെലനിൽ ടൈറ്റിൽ കഥാപാത്രമായി വേഷമിടുന്നത് കുന്പളങ്ങി നൈറ്റ്സിൽ ബേബിമോളായി മിന്നിത്തിളങ്ങിയ അന്നബെൻ; തിരക്കഥാകൃത്ത് ബെന്നി പി. നായരന്പലത്തിന്റെ മകൾ.
ആനന്ദത്തിനുശേഷം വീനീത് ശ്രീനിവാസൻ നിർമിക്കുന്ന ചിത്രമാണു ഹെലൻ. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ. സംഗീത സംവിധാനം ഷാൻ റഹ്മാൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. നോബിൾ ബാബു തോമസും ആൽഫ്രഡ് കുര്യൻ ജോസഫും മാത്തുക്കുട്ടിയും ചേർന്നാണ് ഹെലന്റെ സ്ക്രിപ്റ്റ് ഒരുക്കിയത്.
“ലാലങ്കിളിനോടു വിനീതേട്ടൻ കഥ പറയാൻ ചെന്നപ്പോൾ അദ്ദേഹമാണ് എന്റെ പേര് നിർദേശിച്ചത്. തുടർന്ന് സംവിധായകൻ മാത്തുക്കുട്ടി എന്റെ വീട്ടിൽ വന്നു കഥ പറയുകയായിരുന്നു. കുന്പളങ്ങി റിലീസായി ആറേഴു മാസം കഴിഞ്ഞാണ് ഹെലനിലേക്ക് വിളിച്ചത്. കുന്പളങ്ങി കഴിഞ്ഞ് ഒരുപാട് ഓഫറുകളൊന്നും വന്നിരുന്നില്ല. വന്നതിൽ ഇതാണ് പ്രൊഡക്ഷൻ ഉൾപ്പെടെ എല്ലാം റെഡിയായി ഷൂട്ടിംഗ് വേഗം തുടങ്ങാവുന്ന ഘട്ടത്തിലുണ്ടായിരുന്നത്. അങ്ങനെ ഹെലൻ കമിറ്റ് ചെയ്തു ”
ഹാബിറ്റ് ഓഫ് ലൈഫ് നിർമാണവും ഫണ്ടാസ്റ്റിക് ഫിലിംസ് വിതരണവും നിർവഹിക്കുന്ന ഹെലന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് യുവ അഭിനേത്രി അന്ന ബെൻ.
ഹെലൻ പറയുന്നത്...
നഴ്സിംഗും ഐഇഎൽടിഎസും പാസായി കാനഡയ്ക്കു പോകാൻ തയാറെടുക്കുന്ന 25 വയസ് പ്രായമുള്ള പെണ്കുട്ടിയാണു ഹെലൻ. ഹെലന് അച്ഛൻ മാത്രമേയുള്ളൂ, അമ്മയില്ല. ഒറ്റമകളാണ്. വീട്ടിലെ കാര്യങ്ങളും അച്ഛന്റെ കാര്യങ്ങളും നോക്കുന്നത് അവളാണ്. സ്വതന്ത്രമായ ചിന്താഗതികളുള്ള, പക്വതയോടെ പെരുമാറുന്ന ഒരു പെണ്കുട്ടി.
ചിക്കൻഹബ് എന്ന ഫാസ്റ്റ് ഫുഡ് സെന്ററിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയാണ് ഹെലൻ. അവളുടെ ജീവിതത്തിലെ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയുടെ കഥ. അതിനു സമാന്തരമായി കുറേ സോഷ്യൽ കാര്യങ്ങളും പറഞ്ഞുപോകുന്നുണ്ട്.
ഒരു കുട്ടി പെട്ടെന്നു മിസിംഗ് ആകുന്പോൾ ഒരു കുടുംബത്തിലുണ്ടാകുന്ന ടെൻഷനും മറ്റും സിനിമയിൽ പറഞ്ഞുപോകുന്നുണ്ട്. റിലേഷൻഷിപ്പിനെക്കുറിച്ചു സംസാരിക്കുന്നുണ്ട്. പ്രണയത്തിന്റെ എലമെന്റ്, അച്ഛൻ - മകൾ ബന്ധം, കൂട്ടുകാരുമായുള്ള സൗഹൃദം എന്നിങ്ങനെ മനുഷ്യബന്ധങ്ങളെക്കുറിച്ചു സംസാരിക്കുന്ന സിനിമയാണു ഹെലൻ.
മാത്തുക്കുട്ടി സേവ്യർ...
മാത്തുക്കുട്ടി പുതിയ സംവിധായകനാണ്. പക്ഷേ, സിനിമയെക്കുറിച്ചു കൃത്യമായ ധാരണയുള്ള, സിനിമ എങ്ങനെയാവണമെന്ന് ഐഡിയ ഉള്ള സംവിധായകനാണ്. അതുകൊണ്ടുതന്നെ മാത്യുചേട്ടൻ ഒരു നല്ല പ്രോഡക്ട് തരുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. വീനീതേട്ടന്റെ പ്രൊഡക്ഷൻ കൂടിയായപ്പോൾ അക്കാര്യത്തിൽ എന്റെ ആത്മവിശ്വാസം കൂടി.
ഇതു സൗഹൃദങ്ങളുടെ സിനിമ...
കുന്പളങ്ങിയിൽ നിന്നു പൂർണമായും വ്യത്യസ്തമായ സെറ്റായിരുന്നു. ഇതിന്റെ സിനിമാറ്റോഗ്രഫർ ആനന്ദ് സി. ചന്ദ്രൻ ഉൾപ്പെടെയുള്ള സാങ്കേതികപ്രവർത്തകർ വീനീതേട്ടനൊപ്പം പ്രവർത്തിച്ചവരാണ്. വളരെ ഫാസ്റ്റായി വർക്ക് ചെയ്യുന്നവരാണ്. അടുത്തു പരിചയമുള്ള ഒരുപാടു പേർ ചേർന്നുണ്ടാക്കിയ സിനിമ ആയതുകൊണ്ടുതന്നെ ഇതു സൗഹൃദങ്ങളുടെ സിനിമയാണ്.
സിനിമയെ ഇഷ്ടപ്പെടുന്നവരാണ് ഇവരെല്ലാവരും. അങ്ങനെയുള്ള ഒരു ഗ്രൂപ്പിലേക്കാണു ഞാൻ ചെന്നത്. അതിന്റേതായ കംഫർട്ടുണ്ടായിരുന്നു. കുന്പളങ്ങി ഒരു ഫീൽഗുഡ് സിനിമയാണ്. ഇത് സർവൈവൽ ത്രില്ലർ ജോണറിൽ വരുന്ന സിനിമയാണ്.
ഹെലനിലേക്കുള്ള മാറ്റം
ഹെലൻ എന്റെ ഏജ് ഗ്രൂപ്പിൽ വരുന്ന ഒരു കാരക്ടറാണ്. അതുകൊണ്ട് അത്രമേൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സർവൈവൽ - അതിജീവനം - അതാണു സിനിമ പറയുന്നത്. കാരക്ടർ സ്റ്റഡി പ്രധാനമായിരുന്നു. അത്തരത്തിൽ ഒരുപാടു ഹോംവർക്ക് ചെയ്യേണ്ടിവന്ന പ്രോജക്ടായിരുന്നു ഹെലൻ.
സംവിധായകന്റെ കൂടെയിരുന്ന് സീനുകൾ എങ്ങനെ എക്സിക്യൂട്ട് ചെയ്യണം എന്നും മറ്റും ധാരാളം ചർച്ച ചെയ്തിരുന്നു. കരിയറിലെ രണ്ടാമത്തെ പടത്തിൽ അത്തരത്തിൽ വർക്ക് ചെയ്യാൻ അവസരം കിട്ടിയതു വലിയ ഭാഗ്യം.
നോബിൾ ബാബു തോമസ്...
ഈ സിനിമയിലെ കേന്ദ്രകഥാപാത്രമാണു ഹെലൻ. ഹെലന്റെ ബോയ്ഫ്രണ്ടായി വേഷമിട്ടത് നോബിൾ ബാബു തോമസ് എന്ന പുതിയ ആക്ടർ. നോബിളിന്റെ ആദ്യത്തെ പടമാണിത്. വീനീതേട്ടന്റെ സുഹൃത്താണ്. ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ പ്രൊഡ്യൂസറുമാണ്. ഈ സിനിമയുടെ കോ-പ്രൊഡ്യൂസറും സ്ക്രിപ്റ്റ് റൈറ്റേഴ്സിൽ ഒരാളുമാണ് നോബിൾ.
വിനീത് ശ്രീനിവാസൻ പാടിയ കണ്ടേ, കണ്ടേ എന്ന മ്യൂസിക് ആൽബത്തിലൂടെ അഭിനയത്തുടക്കം. ഇപ്പോൾ വിനീത് ശ്രീനിവാസൻ നിർമിക്കുന്ന സിനിമയിൽ കേന്ദ്രകഥാപാത്രം...
ഹെലന്റെ ഷൂട്ടിംഗ് ടൈമിൽ വീനീതേട്ടൻ മനോഹരത്തിലും മറ്റൊരു പ്രോജക്ടിലും അഭിനയിക്കുന്നുണ്ടായിരുന്നു. അത്തരം തിരക്കുകൾക്കിടയിലും ഇടയ്ക്കു സെറ്റിൽ വരികയും ഞങ്ങളോടു സംസാരിക്കുകയും ചെയ്തിരുന്നു.
പോസ്റ്റ് പ്രൊഡ്ക്ഷനിൽ ഒരുപാടു കാര്യങ്ങൾക്ക് വിനീതേട്ടൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഈ സിനിമയിൽ വിനീതേട്ടൻ രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്.
ഹെലന്റെ അച്ഛനായി ലാൽ...
ലാൽ അങ്കിളാണ് ഈ സിനിമയിൽ എന്റെ അച്ഛനായി വേഷമിട്ടത്. പോൾ എന്നാണു കഥാപാത്രത്തിന്റെ പേര്. നല്ല രീതിയിലുളള അച്ഛൻ -മകൾ ബന്ധം ഇതിൽ വരുന്നുണ്ട്.
ലാലങ്കിളിനെ എനിക്കു നേരത്തേ തന്നെ പരിചയമുണ്ട്. ഫാമിലി ഫ്രണ്ടാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്കു കഥാപാത്രങ്ങളെ വളരെയെളുപ്പത്തിൽ ചെയ്യാനായി.
ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ...
പ്രേമം, നേരം, ആനന്ദം എന്നീ സിനിമകളുടെ സിനിമാറ്റാഗ്രഫറായ ആനന്ദേട്ടനാണ് ഞങ്ങളുടെ സെറ്റിൽ ഏറ്റവും സീനിയർ ടെക്നീഷൻ. മൂന്നു സിനിമ വർക്ക് ചെയ്തതിന്റെ എക്സ്പീരിയൻസ് ആനന്ദേട്ടനുണ്ട്. ആനന്ദേട്ടനിൽ നിന്ന് എനിക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാനായി.
ഈ സിനിമയിൽ ഏറെ നിർണായകമായ കുറേ ഭാഗങ്ങളുണ്ട്. പതിനഞ്ചു ദിവസമെടുത്താണ് അതു ഷൂട്ട് ചെയ്തത്. അതിലൊക്കെ എന്റെ ഇമോഷൻ കറക്ട് ചെയ്യാനും ഫ്രെയിമിംഗ് കാര്യത്തിലുമെല്ലാം ആനന്ദേട്ടനാണ് ഹെൽപ് ചെയ്തത്.
ഹെലനിൽ അജു വർഗീസ്...
അജു വർഗീസ് ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജുവേട്ടൻ ഇതുവരെ ചെയ്തതിൽ ഏറെ വ്യത്യസ്തമായ കാരക്ടറാണിത്. ഇതുവരെ കണ്ടിരിക്കുന്ന ഹ്യൂമറൊക്കെ മാറ്റി ഇത്തിരി സീരിയസായ ഒരു പോലീസ് വേഷത്തിലാണ് അജുവേട്ടൻ വരുന്നത്.
ഡോ. റോണി ഡേവിഡ് രാജു, ബിനു പപ്പു എന്നിവരും ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
അടുത്ത പ്രോജക്ടുകൾ..
ഹെലനു ശേഷം കപ്പേള എന്ന സിനിമ ചെയ്തു. നാട്ടിൻപുറത്തു സംഭവിക്കുന്ന ഒരു കഥയാണ്. രഞ്ജിത് സാറിന്റെ അസോസിയേറ്റായി വർക്ക് ചെയ്ത മുസ്തഫയാണു സംവിധായകൻ. ആക്ടർ കൂടിയാണു മുസ്തഫ. സിദ്ധാർഥ് ശിവയുടെ ഐൻ എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
ഞാനും റോഷൻ മാത്യുവും ശ്രീനാഥ് ഭാസിയും തൻവിയുമാണ് കപ്പേളയിൽ അഭിനയിക്കുന്നത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്നു. രഞ്ജൻ പ്രമോദ് സാറിന്റെ ഒരു പ്രോജക്ട് കമിറ്റ് ചെയ്തിട്ടുണ്ട്. ഡിസംബറിലാണ് അതു തുടങ്ങുക. രക്ഷാധികാരി ബൈജുവിനു ശേഷം അദ്ദേഹം ചെയ്യുന്ന സിനിമയാണത്.
കരിയറിൽ ഇതുവരെ മൂന്നു സിനിമകൾ. സിനിമ വരുത്തിയ മാറ്റം..?
ഓരോ സിനിമയിൽ അഭിനയിക്കുന്പോഴും ഓരോ കാര്യം പഠിക്കുന്നു. അഭിനേത്രി എന്ന രീതിയിൽ അത്തരത്തിലാണു ഗ്രോത്ത്. വ്യക്തിപരമായി ലൈഫ് സ്റ്റൈലിലൊന്നും മാറ്റമില്ല.
ടി.ജി.ബൈജുനാഥ്