ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് സമ്മാനിക്കുന്പോൾ മലയാള സിനിമയ്ക്ക് അഭിമാനനിമിഷമാകും അരങ്ങേറുക. എട്ടു അവാര്‍ഡുകളാണ് മലയാളത്തിന് മാത്രം ലഭിച്ചിരിക്കുന്നത്. അതില്‍ നാലും അന്തരിച്ച സംവിധായകന് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന ചിത്രത്തിനാണ്.
പുരസ്കാര പ്രഖ്യാപനം കേള്‍ക്കാന്‍ നില്ക്കാതെയും അത് രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങാനും സാധിക്കാതെ സച്ചി എന്ന കെ.ആര്.സച്ചിദാനന്ദന് പോയി മറഞ്ഞു. ഇപ്പോള്‍ സച്ചിയുടെ ഭാര്യ സിജി സച്ചി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഓരോ ആരാധകന്റെയും ഹൃദയം നിറയ്ക്കുന്നത്.
സച്ചിയുടെ ആഗ്രമായിരുന്നു രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുക എന്നുള്ളതും തന്റെ നെറ്റിയില്‍ ചുംബനം നല്കി അത് ഏറ്റുവാങ്ങണമെന്നായിരുന്നു സച്ചിയുടെ ആഗ്രമമെന്നും സിജി പറയുന്നു. ഇന്ന് സച്ചിക്കായി അത് താന്‍ വാങ്ങുമെന്നും നാഞ്ചിയമ്മയും കൂടെയുണ്ടെന്നും കുറിപ്പിൽ പറയുന്നു.
നീ പറഞ്ഞു നമ്മള് ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റിന്റെ കൂടെ ഡിന്നര്‍ കഴിക്കും..,നാഷണല്‍ അവാര്‍ഡ് വാങ്ങും..അന്ന് നിന്റെ മൂര്‍ദ്ധാവില്‍ ചുംബനം നല്കിയിട്ടു ഞാനതു സ്വീകരിക്കും. ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റു വാങ്ങും.
ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയില്‍ തന്നെ എത്തിച്ചു.അതെ നീ ചരിത്രം തേടുന്നില്ല.നിന്നെ തേടുന്നവര്‍ക്കൊരു ചരിത്രം ആണ് നീ..
ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂര്‍ത്തം..ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്ന ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ കയ്യില്‍ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവര്‍ഗ്ഗത്തില്‍നിന്നും ഉയര്‍ന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാര്‍ഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂര്‍ത്തം.
കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിനക്കുള്ള അവാര്‍ഡും പ്രഥമ വനിതയില്‍ നിന്നും ഞാന്‍ സ്വീകരിക്കും....പ്രിയപ്പെട്ട സച്ചീ..ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്...സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്.നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്...നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ ആണ് ഞാന്‍.സിജി കുറിച്ചു.
മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അതേറ്റു വാങ്ങും; ഹൃദ്യമായ കുറിപ്പുമായി സച്ചിയുടെ ഭാര്യ
11:47 AM Sep 30, 2022 | Deepika.com