അഭിമുഖത്തിനിടെ യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടന് ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് അനിശ്ചിതകാലത്തേക്കു വിലക്കാൻ തീരുമാനമെടുത്ത് നിർമാതാക്കളുടെ സംഘടന.
നിലവില്‍ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുന്ന നാല് സിനിമകളും ചിത്രീകരണം പുരോഗമിക്കുന്ന ഒരു സിനിമയും പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും. പിന്നീട് കുറച്ചുകാലത്തേക്ക് നിര്‍മാതാക്കള്‍ ശ്രീനാഥ് ഭാസിയുടെ സിനിമകള്‍ ചെയ്യില്ല.
എന്നുവരെ മാറ്റിനിര്ത്തണമെന്നുള്ളത് സംഘടന തീരുമാനിക്കും. അവതാരകയുടെ പരാതിയെത്തുടര്‍ന്ന് ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍മാതാക്കളുടെ സംഘടന നടനെതിരേ നടപടി സ്വീകരിച്ചത്.
മുൻപ് കരാര്‍ ഉറപ്പിച്ച് ചെയ്ത സിനിമയ്ക്ക് കൂടുതല്‍ വാങ്ങിയ പണം തിരികെ നല്‍കാമെന്ന് നടന് അറിയിച്ചതായി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി എം. രഞ്ജിത് പറഞ്ഞു.
പരാതിക്കാരിയുമായും ശ്രീനാഥ് ഭാസിയുമായും സംഘടന ചര്‍ച്ച നടത്തി. തെറ്റു പറ്റിയെന്ന് നടന് സമ്മതിച്ചു. ഇനിയൊരിക്കലും ഇത്തരം സമീപനം ഉണ്ടാകില്ല. ചില മാനസിക, വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ശ്രീനാഥ് ഭാസി തുറന്നുസമ്മതിച്ചതായും രഞ്ജിത് വ്യക്തമാക്കി.
അവതാരകയോട് നടന് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും മാതൃകാപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന നിലപാടിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രേഖാമൂലം പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടിയെന്നും രഞ്ജിത് പറഞ്ഞു.
ശ്രീനാഥ് ഭാസിക്ക് വിലക്ക്; സിനിമകളിൽ നിന്നും താൽകാലികമായി ഒഴിവാക്കി നിർമാതാക്കളുടെ സംഘടന
10:44 AM Sep 28, 2022 | Deepika.com