നിരവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിജയൻ കാരന്തൂർ. കരൾ രോഗത്തെ തുടർന്ന് താൻ ചികിത്സയിലാണെന്നും അതിനുള്ള സഹായങ്ങൾ ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ചികിത്സയിൽ കഴിയുകയാണെന്നും കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണെന്നും താരം പറയുന്നു. കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴി. ദാതാവിനെ കണ്ടെത്താൻ സഹായിക്കണം. അദ്ദേഹം കുറിപ്പിൽ പറയുന്നു.
1973ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ സിനിമയിലെത്തുന്നത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, വാസ്തവം,വേഷം, ചന്ദ്രോത്സവം,നസ്രാണി, പരുന്ത്, സാൾട്ട് ആൻ്ഡ് പെപ്പർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
‘‘പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സയ്ക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴി.
ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു..’’–വിജയന് സമൂഹമാധ്യമത്തിൽ കുറിച്ചു.
കരൾ രോഗം മൂർദ്ധന്യാവസ്ഥയിലാണ്! സഹായിക്കണം; അഭ്യർഥനയുമായി നടൻ വിജയൻ കാരന്തൂർ
10:46 AM Sep 26, 2022 | Deepika.com