നവോത്ഥാന നായികയും സിഎസ്എസ്ടി സഭാ സ്ഥാപകയുമായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം തിയറ്ററിൽ പ്രദർശനത്തിനൊരുങ്ങുന്നു.
തെരേസ ഹാഡ് എ ഡ്രീം എന്നാണ് ചിത്രത്തിന്റെ പേര്. പരസ്യചിത്രസംവിധായകനായ രാജു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശ്സ്ത സംവിധായകനായിരുന്ന ജോൺപോൾ അവസാനമായി തിരക്കഥയെഴുതി നിർമിച്ച ചിത്രം കൂടിയാണ് തെരേസ ഹാഡ് എ ഡ്രീം.
എറണാകുളം ശ്രീധർ തിയറ്റിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സെപ്റ്റംബർ 28വരെ എല്ലാ ദിവസവും രാവിലെ 10ന് ചിത്രം പ്രദർശിപ്പിക്കും.
1858ൽ ചെന്നൈയിലാണ് തെരേസ ജനിച്ചത്. പിന്നീട് തന്റെ ജീവിതം സന്യസത്തിനായി തിരഞ്ഞെടുത്തു. സന്യസ്ത ജീവിതത്തിലെ പ്രധാനകാലം കൊച്ചിയിലും ആലപ്പുഴയിലുമാണ് ചെലവഴിച്ചത്.
കൊച്ചിയുടെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവന നൽകി. സെന്റ് തെരേസാസ് വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി. കൊച്ചിയിലെ ആദ്യത്തെ മെഡിക്കൽ ഷോപ്പും ഡിപ്പാർട്മെന്റൽ സ്റ്റോറും തൊഴിൽ പരിശീലന വിദ്യാഭ്യാസസ്ഥാപനവും തുറന്നത് മദറിന്റെ നേതൃത്വത്തിലായിരുന്നു.
1902ൽ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആന്ധ്രപ്രദേശിലുണ്ടായ ട്രെയിൻ അപകടത്തിൽ 44-ാം വയസിലാണ് മദർ വിടപറഞ്ഞത്.
മദർ തെരേസ ലിമയെ സ്ക്രീനിൽ അവതരിപ്പിക്കുന്നത് വിദ്യാർഥിനിയായ ആഷ്ലിയാണ്. തമിഴ്നടൻ ചാരുഹാസനും ചിത്രത്തിലുണ്ട്. ഛായഗ്രഹണം കിഷോർ മണി. എഡിറ്റിംഗ് ടിജോ തങ്കച്ചനും ഡിജോ പി. വർഗീസും നിർവഹിക്കുന്നു.
മദർ തെരേസ ലിമയുടെ ജീവിത കഥ"തെരേസ ഹാഡ് എ ഡ്രീം' പ്രദർശനത്തിനെത്തുന്നു
09:16 AM Sep 15, 2022 | Deepika.com