മാനസികമായി പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന് ഭവ്നിന്ദര് സിംഗ് അറസ്റ്റില്‍. തന്നെ ഭീഷണിപെടുത്തിയെന്നും വഞ്ചിച്ചുവെന്നുമാണ് നടിയുടെ പരാതി.
വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഗായകൻ കൂടിയായ ഭവ്നിന്ദറിനെ അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും മാനസികമായും സാമ്പത്തികമായും ജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി ആരോപിക്കുന്നു. 2020 നവംബറിലാണ് ഭവ്നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
2018ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. ഭവ്നിന്ദറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
അമല പോളും ഭവ്നിന്ദര് സിംഗും സിനിമ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. എന്നാല്‍ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്ത് മാനസികവും സാമ്പത്തികവുമായി ഭവ്നിന്ദര് തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് അമല പോള്‍ പറയുന്നു.
തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ തന്റെ അനുമതി ഇല്ലാതെ പ്രചരിപ്പിച്ചെന്നും നടി ആരോപിച്ചു. 2020 മാര്‍ച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്ക്കുന്ന ചിത്രം ഭവ്നിന്ദര് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
അമല വിവാഹിതയായെന്ന വാര്‍ത്ത പരന്നതോടെ. അവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഭവ്നിന്ദര് അവ നീക്കം ചെയ്തു. ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും വിവാഹചിത്രമെന്ന തരത്തില്‍ നിരവധി പേര് അത് ഷെയര്‍ ചെയ്യുകയും ചെയ്തു.
നാലു വർഷത്തെ പ്രണയത്തിനു ശേഷം 2014 ൽ സംവിധായകൻ എ.എൽ. വിജയ്യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടി. അതിനു ശേഷമാണ് ഭവ്നിന്ദറെ പരിചപ്പെടുന്നതും പ്രണയത്തിലാകുന്നതും. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, പൃഥ്വിരാജിന്റെ ആടുജീവിതം എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.