ഓഗസ്റ്റ് 1 മുതൽ സിനിമാ ചിത്രീകരണം നിർത്തിവയ്ക്കാൻ തീരുമാനിച്ച് തെലുങ്ക് സിനിമാ നിർമാതാക്കളുടെ സംഘടനയായ ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗിൽഡ്(എടിഎഫ്പിജി).
ഉയരുന്ന നിർമാണചിലവും തീയറ്ററുകളിലെ മോശം വരുമാനവും ചൂണ്ടിക്കാട്ടിയാണ് എടിഎഫ്പിജി ഈ തീരുമാനമെടുത്തത്. ചലച്ചിത്ര മേഖലയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഈ നീക്കം അനിവാര്യമാണെന്ന് സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം "ആർ.ആർ.ആർ', പ്രശാന്ത് നീലിന്റെ "കെ.ജി.എഫ്', സുകുമാർ സംവിധാനം ചെയ്ത "പുഷ്പ' എന്നിവ മാത്രമാണ് കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമാ മേഖലയ്ക്ക് ലാഭം നൽകിയതെന്നും ഭൂരിഭാഗം ചിത്രങ്ങളും പരാജയപ്പെട്ടെന്നും എടിഎഫ്പിജി കൂട്ടിച്ചേർത്തു.
നിർമാണം നിർത്തിവയ്ക്കുന്ന സമയത്ത് താരങ്ങളുടെ ഭീമമായ പ്രതിഫലം കുറയ്ക്കുന്നതിനെപ്പറ്റിയും നിർമാണ ചിലവ് ചുരുക്കുന്നതിനെപ്പറ്റിയും ചർച്ചകൾ നടക്കും.
എന്നാൽ ഏതൊക്കെ നിർമാണക്കന്പനികൾ ചിത്രീകരണം നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപനം വന്നിട്ടില്ല. എടിഎഫ്പിജി ആഹ്വാനം നടപ്പിലായാൽ സൂപ്പർതാരങ്ങളായ മഹേഷ് ബാബു, ജൂനിയർ എൻ.ടി.ആർ എന്നിവർ ഉൾപ്പടെയുള്ളവരുടെ ചിത്രങ്ങളുടെ നിർമാണം നിലയ്ക്കും.