സിനിമാ ജീവിതം തുടങ്ങിയ കാലം മുതൽ വിവാദനായകനാണ് സൂപ്പർതാരം സൽമാൻ ഖാൻ. ചോക്ലേറ്റ് ഭാവങ്ങളുള്ള പ്രണയനായകനിൽ നിന്ന് ബോളിവുഡിലെ ഏറ്റവും വിപണിമൂല്യമുള്ള "മാസ്' നായകനായി വളർന്നപ്പോഴും വിവാദങ്ങൾ സൽമാനെ തേടിയെത്തിക്കൊണ്ടിരുന്നു.
സൽമാൻ ഉൾപ്പെട്ട പല പ്രശ്നങ്ങളും വർഷങ്ങൾക്ക് ശേഷവും ബോളിവുഡിനെ പ്രകന്പനം കൊള്ളിക്കാറുണ്ട്. അത്തരമൊരു വിവാദം മൂലം സ്വയരക്ഷയ്ക്കായി തോക്ക് ലൈസൻസ് കരസ്ഥമാക്കാൻ താരം കഴിഞ്ഞ ദിവസം മുംബൈ പോലീസ് കമ്മീഷണർക്ക് അപേക്ഷ നൽകി.
കോളിളക്കം സൃഷ്ടിച്ച 1998-ലെ ജോധ്പുർ കൃഷ്ണമൃഗ വേട്ടയാണ് ആരാധകരുടെ പ്രിയ "ഭായിജാന്' ഇപ്പോൾ തലവേദന സൃഷ്ടിക്കുന്നത്.
സംരക്ഷിത ജീവിയായ കൃഷ്ണമൃഗത്തെ ആരാധിക്കുന്ന രാജസ്ഥാനിലെ ബിഷ്ണോയ് വിഭാഗത്തിലെ അംഗമായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് ഈയിടെ സൽമാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
സൽമാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലീം ഖാന് തപാൽ മുഖേനയാണ് തീഹാർ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന ബിഷ്ണോയ് ഭീഷണി സന്ദേശം കൈമാറിയത്. പഞ്ചാബി ഗായകനും കോണ്ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിഷ്ണോയ്.
മുംബൈ പോലീസ് ആസ്ഥാനത്ത് കമ്മീഷണർ വിശ്വാസ് പാട്ടീലിന് ലൈസൻസ് അപേക്ഷ സമർപ്പിച്ച ശേഷമുള്ള താരത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.