വിമർശിക്കുന്നവരെയും അഭിപ്രായങ്ങള്‍ പറയുന്നവരെയും ഒഴിവാക്കുന്നത് അക്കാദമിയുടെ ശീലമാണെന്ന് സംവിധായകൻ ഡോ.ബിജു. വനിതാ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് കുഞ്ഞില ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ന്യായമായ ഒരു ചോദ്യം ഉണ്ടെന്നും നികുതി കൊടുക്കുന്ന ഏതൊരു പൗരനും അത് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
ചലച്ചിത്ര അക്കാദമി സുതാര്യവും ജനാധിപത്യപരവുമായി പ്രവര്‍ത്തിക്കുന്ന ഒരു ഇടമല്ല എന്നും മറിച്ചു സ്വജന പക്ഷപാതം ആവോളം നടക്കുന്ന ഒരിടം ആണെന്നും കഴിഞ്ഞ 17 വര്‍ഷമായി കാര്യ കാരണങ്ങള്‍ സഹിതം ദീര്‍ഘ ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ആളാണ് ഞാന്‍.
മലയാള സിനിമയുടെ അക്കാദമിക് നിലവാരത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രോത്സാഹനം നല്കാന് പ്രാപ്തമായ കാഴ്ചപ്പാട് അക്കാദമി ഒരു കാലത്തും പ്രകടിപ്പിച്ചിട്ടില്ല എന്നതും, വിമര്‍ശിക്കുന്നവരെയും അഭിപ്രായങ്ങള്‍ പറയുന്നവരെയും നിരന്തരം ഒഴിവാക്കുക എന്നതും അക്കാദമിയുടെ ശീലമാണ്.
ചലച്ചിത്ര മേളകളിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിലും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കുള്ള ജൂറിയിലും അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ യോഗ്യതകള്‍ പോലുമില്ലാത്ത ആളുകള്‍ ഉള്‍പ്പെടുന്നതും സ്ഥിരം ജൂറി വേഷക്കാര്‍ മാറി മാറി തുടരുന്നതും ഒക്കെ സാധാരണ നടപടിക്രമം ആണ്.
വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ അവകാശം ആണ്. ഒരു ചലച്ചിത്ര മേളയില്‍ ഒരു പെണ്‍കുട്ടി വെറും ഒരു ഫോണ്‍ ക്യാമറ മാത്രം ആയുധമാക്കി നടത്തിയ പ്രതിഷേധം പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ രീതി അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ആണ്.
ചലച്ചിത്രമേളയുടെ വേദികളില്‍ തിരുവനന്തപുരത്തും ഗോവയിലും ഉള്‍പ്പെടെ എത്രയോ വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ആ പ്രതിഷേധങ്ങളെ നേരിട്ടത് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയിട്ടല്ല. എന്റെ ഓര്‍മയില്‍ കേരള ചലച്ചിത്ര മേളയില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്ന ഒരു സംഭവം ഉണ്ടാകുന്നത് ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
തിയറ്ററില്‍ ദേശീയഗാനം കാണിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാതെ പ്രതിഷേധിച്ചു എന്ന പേരില്‍ ഫെസ്റ്റിവല്‍ സ്ഥലത്ത് തിയറ്ററിനുള്ളില്‍ പോലീസ് കയറി ഏതാനും പേരെ അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായി.
അതേ വര്‍ഷം തന്നെ ഗോവയിലും പൂനയിലും കൊല്‍ക്കത്തയിലും ഒക്കെ ചലച്ചിത്ര മേളയില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒട്ടേറെ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാതെ പ്രതിഷേധിക്കുന്ന കാഴ്ച്ച കണ്ടിട്ടുണ്ട്. പക്ഷെ തിയറ്ററില്‍ പോലീസിനെ കയറ്റി അറസ്റ്റ് ചെയ്യിച്ചത് കേരള ചലച്ചിത്ര മേളയില്‍ ആണ്,നാല് വര്‍ഷം മുന്‍പ്.
വനിതാ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് കുഞ്ഞില എന്ന സംവിധായിക ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ന്യായമായ ഒരു ചോദ്യം ഉണ്ട്. ഈ മേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുത്തത് എന്ത് പ്രോസസ്സിലൂടെ ആണ്. ആരാണ് സിനിമകള്‍ തിരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങള്‍, സിനിമകള്‍ തിരഞ്ഞെടുത്തതില്‍ മാനദണ്ഡങ്ങള്‍ എന്താണ്. നികുതി കൊടുക്കുന്ന ഏതൊരു പൗരനും ഇത് അറിയാനുള്ള അവകാശം ഉണ്ട്.
ഞാന്‍ മനസ്സിലാക്കിയിടത്തോളം വനിതാ ചലച്ചിത്ര മേളയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ എന്തെങ്കിലും മാനദണ്ഡങ്ങളോ നിയമാവലിയോ അക്കാദമി ഇതുവരെ രൂപീകരിച്ചിട്ടില്ല. അവിടുത്തെ ചില ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ചില ആളുകളുടെ സിനിമ പ്രദര്‍ശിപ്പിക്കുക എന്നതാണ് നിലവിലെ രീതി.
ഈ ലാഘവത്വം ഗുരുതരമായ അലംഭാവം ആണ്. കുഞ്ഞിലയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്. വനിത ചലച്ചിത്രമേളയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് ഒരു നിയമാവലിയും മാനദണ്ഡവും സെലക്ഷന് കമ്മിറ്റിയും എന്തുകൊണ്ട് ഇല്ല ?
കുഞ്ഞിലയുടെ പ്രതിഷേധവും തുടര്‍ന്നുള്ള അറസ്റ്റും അതിന്റെ രീതിയും കൂടുതല്‍ ഗുരുതരമായ ഒരു ചോദ്യം കൂടി ജനാധിപത്യ കേരളത്തിന് മുന്നില്‍ ഉയര്‍ത്തുന്നുണ്ട്. ആശയപരമായ പ്രതിഷേധങ്ങള്‍ ചലച്ചിത്ര മേള പോലെയുള്ള ഒരു സാംസ്കാരിക വേദിയില്‍ ഉയരുമ്പോള്‍ അതിനെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് രീതി എന്ന് മുതലാണ് കേരളത്തില്‍ തുടങ്ങിയത്?.
പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും സഹിഷ്ണുതയോടെ നേരിടാന്‍ പറ്റാത്ത ഒരു അക്കാദമി എന്ത് മാനവികതയെയും രാഷ്ട്രീയത്തെയും പറ്റിയാണ് സംസാരിക്കുന്നത്? ഫാസിസത്തിനെതിരായ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും അതെ സമയം ഒറ്റയ്ക്ക് നിരായുധയായി പ്രതിഷേധിക്കുന്ന ഒരു സ്ത്രീയെ പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചു അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്ന നിലപാടിലെ വൈരുധ്യവും കപടതയും തിരിച്ചറിയേണ്ടതുണ്ട്.
പ്രതിഷേധങ്ങളെയും ചോദ്യങ്ങളേയും ഭയപ്പെടുന്നതും അടിച്ചമര്‍ത്തുന്നതും ഫാസിസം തന്നെയാണ്. നിലപാടുകള്‍ തിരുത്തുകയും സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുകയുമാണ് അക്കാദമി ചെയ്യേണ്ടത. ഒരു കുഞ്ഞിലയെ അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും ചോദ്യങ്ങള്‍ ഇല്ലാതാവില്ല എന്നത് ഓര്‍ക്കണം.
വിമര്‍ശിക്കുന്നവരെ ഒഴിവാക്കുന്നത് അക്കാദമിയുടെ ശീലമാണ്; കുഞ്ഞിലക്ക് പിന്തുണയുമായി ഡോ.ബിജു
11:21 AM Jul 17, 2022 | Deepika.com