അന്തരിച്ച നടന് പ്രതാപ് പോത്തനെ അനുസ്മരിച്ച് 22 ഫീമെയില്‍ കോട്ടയം സിനിമയുടെ നിര്‍മാതാവ് ഷിബു ജി.സുശീലന്. ഒരു സിനിമ കൂടി തനിക്ക് സംവിധാനം ചെയ്യണമെന്ന ആഗ്രഹം പങ്കുവച്ചാണ് അദ്ദേഹം മടങ്ങിയതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
ബഹുമുഖ പ്രതിഭയായിരുന്ന പ്രതാപ് സാറിന് എന്നെ വളരെ കാര്യമായിരുന്നു. ഒരു സിനിമകൂടി സംവിധാനം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചു. 2012-ല്‍ 22ഫീ മെയില്‍ കോട്ടയത്തില്‍ അഭിനയിക്കാനാണ് ഞാന്‍ സാറിനെ വിളിക്കുന്നത്. വന്നു അഭിനയിച്ചു.
അതിന് ശേഷം ഇടക്ക് ഒരു സിനിമ സംവിധാനം ചെയ്യുന്നത് സംബന്ധിച്ച് വിളിച്ചു. സ്റ്റോറി എന്നോട് പറഞ്ഞു. പക്ഷേ പിന്നെ അത് നടന്നില്ല. അതിനു ശേഷം ഇടക്ക് വിളിക്കും സംസാരിക്കും. കഴിഞ്ഞ മാസം ഞാന്‍ വര്‍ക്ക് ചെയ്ത ലിജിന്‍ ജോസ് സംവിധായാകനായ ഹെര്‍(HER) എന്ന സിനിമ വര്‍ക്ക് ചെയ്ത് മടങ്ങി.
ലൊക്കേഷനില്‍ എന്റെ ഫാമിലിയെ പരിചയപ്പെടുത്തുകയും ഒരുമിച്ചു ഫോട്ടോയും എടുത്തു. തിരിച്ചു ചെന്നൈ എത്തി പിറ്റേന്ന് വിളിച്ചു. നല്ല ഒരു വര്‍ക്ക് തന്നതില്‍ സന്തോഷം അറിയിച്ചു. ഒരു സിനിമ കൂടി സംവിധാനം ചെയ്യണം ഷിബു.
അതിന് ഹെര്‍(HER) എഴുതിയ അര്‍ച്ചനയുടെ നമ്പര്‍ ചോദിച്ചു വാങ്ങി. അര്‍ച്ചനയെ വിളിച്ചു സംസാരിക്കുകയും ചെയ്തു. വീണ്ടും ഇടക്ക് വിളിച്ചു. ഞങ്ങള്‍ സംസാരിച്ചു. ഞാന്‍ വര്‍ക്ക് ചെയ്യുന്ന പുതിയതായി തുടങ്ങുന്ന സിനിമയില്‍ രണ്ട് ദിവസം വന്നു വര്‍ക്ക് ചെയ്യണമെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് ചര്‍ച്ച ചെയ്തത്.
1985 ല്‍ നവാഗത സംവിധായകനുള്ള നാഷണല്‍ അവാര്‍ഡ് (മീണ്ടും ഒരു കാതല്‍ കഥൈ) വാങ്ങിയ പ്രതാപ് സര് പുതിയ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കി വെച്ച് യാത്രയായി. സാറിന് എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികള്‍.
ഒരു സിനിമ കൂടി എനിക്ക് സംവിധാനം ചെയ്യണം ഷിബു; അവസാനം വിളിച്ചപ്പോൾ പ്രതാപ് പോത്തൻ പറഞ്ഞത്
09:32 AM Jul 16, 2022 | Deepika.com