അമേരിക്കൻ സൂപ്പർ മോഡൽ കിം കർദാഷിയന്റെ രൂപം നേടാൻ നാല് കോടി രൂപ ചിലവിട്ട് 40 സർജറികൾ നടത്തിയ ആരാധിക സ്വന്തം രൂപത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു. ബ്രസീലിയൻ മോഡലായ ജെന്നിഫർ പാംപ്ലോനയാണ് സ്വന്തം "മുഖം രക്ഷിക്കാനായി' കഷ്ടപ്പെടുന്നത്.
2010-ൽ തന്റെ പതിനേഴാം വയസിലാണ് കിം കർദാഷിയന്റെ രൂപം നേടാനുള്ള ശ്രമങ്ങൾ തുടങ്ങിയതെന്ന് പാംപ്ലോന പറഞ്ഞു. തുടർന്ന് നാൽപതോളം തവണ ശരീരത്തിന്റെ പല ഭാഗത്തും സൗന്ദര്യവർദ്ധക സർജറിയിലൂടെയും കുത്തിവയ്പ്പുകളിലൂടെയും മാറ്റങ്ങൾ വരുത്തി.
കർദാഷിയന്റെ രൂപം നേടിയതോടെ ഇൻസ്റ്റാഗ്രാമിൽ വൻ ആരാധക പിന്തുണ പാംപ്ലോനയെ തേടിയെത്തി. എന്നാൽ സ്വന്തം രൂപം നഷ്ടമായതോടെ വ്യക്തിത്വം നശിച്ചതുപോലെ അനുഭവപ്പെട്ടതായും ആരാധകർ തന്റെ കഴിവുകളെ അവഗണിച്ച് രൂപത്തെ മാത്രം അംഗീകരിച്ചത് വിഷമിപ്പിച്ചെന്നും പാംപ്ലോന പറഞ്ഞു.
ബോഡി ഡിസ്ഫോർമിയ എന്ന രോഗം കൂടി പിടിപ്പെട്ടതോടെ പാംപ്ലോന സ്വന്തം രൂപം വീണ്ടെടുക്കാൻ തീരുമാനിച്ചു. ഇസ്താൻബൂളിലെ ഒരു ക്ലിനിക്കിൽ 95 ലക്ഷം രൂപ മുടക്കി ഇതിനായുള്ള സർജറി നടത്തി. ഇതിന്റെ പരിണിതഫലമായി കവിളിൽ നിന്ന് രക്തം വാർന്ന് അവശനിലയിലായ പാംപ്ലോന ഇപ്പോൾ വിശ്രമത്തിലാണ്.
സൗന്ദര്യവർധക സർജറികളോടുള്ള തന്റെ ആസക്തിയെ ആസ്പദമാക്കി "അഡിക്ഷൻ' എന്ന പേരിൽ ഒരു ഡോക്യുമെന്ററി തയാറാക്കാൻ പാംപ്ലോനയ്ക്ക് പദ്ധതിയുണ്ട്.
കിം കർദാഷിയന്റെ രൂപം മടുത്തു; മുഖം വീണ്ടെടുക്കാൻ അപര
07:03 PM Jul 12, 2022 | Deepika.com