കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരിനെതിര നടന്ന പേരാട്ടത്തിന് വിരാമം കുറിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രമായ കുറുവച്ചന് എന്ന പേര് മാറ്റി മറ്റൊരു പേര് ഉപയോഗിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ അന്തിമ നിര്‍ദേശം. പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച പരാതിയിൻമേലാണ് സെൻസർ ബോർഡ് തീർപ്പ് കൽപ്പിച്ചത്.
പരാതിക്കാനെ മോശമായി ചിത്രീകരിക്കുന്നതൊന്നും കടുവ സിനിമയില്‍ ഇല്ലെന്നും സെന്‍സര്‍ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിലോ ദൃശ്യങ്ങളിലോ പരാതിക്കാരനെ അപകീര്ത്തിപെടുന്ന രംഗങ്ങളില്ലെന്നും കുറുവച്ചന് എന്ന പേര് മാറ്റി മറ്റൊരു യോജിച്ച് പേര് നല്‍കാനുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്.
സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ ജോസ് കുരുവിനാക്കുന്നേൽ ചിത്രത്തിൽ പറയുന്നത് തന്‍റെ ജീവിതകഥയാണെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. റിലീസിന് തൊട്ടുമുൻപാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപച്ചത്. ഹൈക്കോടതി സെൻസർ ബോർഡിനോട് ചിത്രം വീണ്ടും കാണാൻ ആവശ്യപെടുകയും പരാതിയിൽ ഉന്നയിച്ചതുപോലുള്ള അവഹേളനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താനും ഉത്തരവിട്ടു.
അതിൻപ്രകാരം സെൻസർ ബോർഡ് റിലീസിനോട് അനുബന്ധിച്ച് ഉത്തരവിറക്കുകയായിരുന്നു. ചിത്രം വ്യാഴാഴ്ച തീയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.