രാജമൗലി സംവിധാനം ചെയ്ത ആര് ആര് ആർ ചിത്രത്തെ ഗേ ചിത്രം എന്ന് ട്വീറ്റ് ചെയ്ത റസൂല്‍ പൂക്കുട്ടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര് രംഗത്ത്. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഗേ ചിത്രമാണെന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്. നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് സിനിമയെക്കുറിച്ച് പങ്കുവച്ച ഒരു ട്വീറ്റിന് മറുപടിയായാണ് റസൂല്‍ റീട്വീറ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ആര് ആര് ആര് എന്നു പേരുള്ള മാലിന്യം 30 മിനിറ്റ് കണ്ടു എന്നാണ് മുനിഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായി 'ഗേ ലവ് സ്റ്റോറി' എന്ന് റസൂല്‍ കുറിച്ചതാണ് ഇപ്പോള്‍ വിവാദമായത്. ചിത്രത്തില്‍ ആലിയാ ഭട്ട് ഒരു ഉപകരണം മാത്രമായിരുന്നു എന്നും അദ്ദേഹം കുറിച്ചു.
ഇതിനെതിരെയാണ് വ്യാപകമായ രീതിയില്‍ റസൂല്‍ പൂക്കുട്ടിക്ക് നേരെ പ്രതിഷേധശബ്ദം ഉയര്‍ന്നത്. ആര് ആര് ആര് ഒരു ഗേ ചിത്രമാണെന്ന് തോന്നിയിട്ടില്ല, ഇനി ആണെങ്കില്‍ തന്നെ എന്താണ് ഗേ ലവ് സറ്റോറിക്ക് കുഴപ്പം എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തന്നെ രംഗത്തുവന്നു. ഗേ ലവ് സ്റ്റോറി ആണെങ്കിലും ഒരു പ്രശ്നവുമില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു അഭിപ്രായം സുഹൃത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും റസൂല്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും ഗൗരവമായി എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യസമരസേനാനികളായ കൊമാരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ആര്‍ആര്‍ആര്‍. അവര്‍ തമ്മിലുള്ള സൗഹൃദവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. മാര്‍ച്ച് 25-ന് റിലീസ് ചെയ്ത് ചിത്രം വന്‍ വിജയമായിരുന്നു.
ആര്‍ആര്‍ആര്‍ "ഗേ' ചിത്രമെന്ന ആരോപണം; റസൂല്‍ പൂക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം
11:23 AM Jul 05, 2022 | Deepika.com