"മലയാള സിനിമയെ ആഗോളതലത്തിൽ എത്തിക്കാൻ കഴിവുള്ള ഒരേയൊരു താരം'

02:18 PM May 04, 2022 | Deepika.com

മലയാളികളുടെ എല്ലാം പ്രിയപ്പെട്ട താരമാണ് മംമ്ത മോഹൻദാസ്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് മംമ്തയുടെ അരങ്ങേറ്റം.

മംമ്ത ഇക്കഴിഞ്ഞ ദിവസം ഒരു നവ മാധ്യമത്തിന് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

അഭിമുഖത്തിൽ താരം തന്‍റെ സിനിമ ജീവിതത്തെക്കുറിച്ചും. തന്‍റെ എക്സ്പീരിയൻസിനെ കുറിച്ചും എല്ലാം സംസാരിക്കുന്നുണ്ട്. എന്നാൽ പൃഥ്വിരാജിനെ പറ്റി താരം അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് വൈറലായിരിക്കുന്നത്. മലയാള സിനിമയെ ആഗോള തലത്തിൽ എത്തിക്കാൻ കഴിവുള്ള ഒരേ ഒരു താരമാണ് പൃഥ്വിരാജ് എന്നാണ് മംമ്ത വ്യക്തമാക്കിയത്. ഭ്രമം എന്ന ചിത്രത്തിലാണ് മംമ്തയും പൃഥ്വിരാജും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മംമ്തയുടെ വാക്കുകൾ...

ഒരുപാട് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. 2009 മുതൽ ഒരുമിച്ച് അഭിനയിക്കുന്നവരാണ്. ഇത്രയും വർഷത്തിനിടെ പൃഥ്വിരാജ് ഒരു നടനെന്ന നിലയിലും നിർമാതാവെന്നനിലയിലും സംവിധായകൻ എന്ന നിലയിലും ഒരുപാട് വളർന്നു. ഇത്രയും വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് രാജു ഒരുപാട് കാര്യങ്ങൾ പഠിച്ചു.

എനിക്ക് എന്നും രാജുവിനെ ഒരു വിഷനറി ആയിട്ട് തന്നെയാണ് തോന്നിയിരുന്നത്. അദ്ദേഹത്തിന് ഓരോ കാര്യങ്ങൾ വേഗത്തിൽ മനസിലാക്കി എടുക്കാനും അതിനെ തന്‍റേതായ രീതിയിൽ ചിന്തിച്ച് പുതിയ ഒരു അറിവാക്കി മാറ്റി അതിനെ മറ്റൊരു കാര്യമായി മറ്റുള്ളവർക്കിടയിൽ അവതരിപ്പിക്കാനും അസാമാന്യമായ ഒരു കഴിവുണ്ട്. വളരെ അഗാധമായി കാര്യങ്ങൾ മനസിലാക്കുന്ന വ്യക്തിയാണ് രാജു. അദ്ദേഹം ഫസ്റ്റ് ഡയറക്റ്റ് ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. ചില കാരണങ്ങൾ കൊണ്ട് ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിയാതെ പോയി.

നയൻ എന്ന പൃഥ്വിരാജ് പ്രൊഡ്യുസർ ആയി എത്തിയ ആദ്യ സിനിമയിലും താൻ അഭിനയിച്ചിരുന്നു. ആ സിനിമയിലെ ഒരു സീനിൽ രാജുവേട്ടൻ നിൽക്കുന്നുണ്ട്, ഞങ്ങളൊക്കെ ഇരിക്കുന്നുണ്ട്. മൂന്ന് പേജുള്ള സീൻ ഉടൻ തന്നെ രാജുവേട്ടൻ വന്ന് പറയാൻ തുടങ്ങി. എന്നിട്ട് ഇതിൽ എന്തോ കറക്ഷൻ ഉണ്ടല്ലോ എന്ന് പറഞ്ഞു.

അപ്പോൾ ഷറീസ് ചേട്ടൻ വേഗം കറക്റ്റ് ചെയ്തു. എന്നിട്ട് റെഡി ആക്ഷൻ എന്ന് പറഞ്ഞു. ഞങ്ങൾ ആയിരുന്നേൽ വായിക്കാൻ സമയം ചോദിച്ചെന്നെ. ഇത് വായിക്കുന്നു പോലും ഇല്ല. ആത് കറക്റ്റ് ചെയ്ത് കഴിയുമ്പോഴേക്കും റെഡി എന്ന് പറഞ്ഞിട്ട് നിൽക്കുകയായിരുന്നു മംമ്ത മോഹൻദാസ് പറയുന്നു.