നീണ്ട ഇടവേളയ്ക്ക് ശേഷം നടനും മുന്‍ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി താരസംഘടന 'അമ്മ'യുടെ വേദിയിലെത്തി. സംഘടനയിലെ അംഗങ്ങളുടെ ഒത്തുചേരലിനും ആരോഗ്യപരിശോധന ക്യാമ്പിനുമായി നടത്തിയ ഉണര്‍വ് എന്ന പരിപാടിയില്‍ മുഖ്യാതിഥി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. കലൂരിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങിലാണ് സുരേഷ് ഗോപി എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിച്ചാണ് സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
അമ്മ'യുടെ നേതൃത്വത്തില്‍ 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്ക് ശേഷമാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളില്‍ അവതരിപ്പിച്ചു.
ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം രൂപ 'അമ്മ'യിലേക്ക് തരുമെന്ന് സുരേഷ് ഗോപിയാണ് സംഘടനയെ അറിയിച്ചത്. പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയില്‍ വന്നത്. എന്നാല്‍ പണം നല്‍കാമെന്ന് ഏറ്റയാള്‍ നല്‍കിയില്ല. ഇത് 'അമ്മ'യുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് സംഘടനയില്‍ നിന്ന് നോട്ടീസ് ലഭിച്ചു.
താന്‍ ശിക്ഷിക്കപ്പെട്ടവനാണെന്നും അതുകൊണ്ട് സംഘടനയില്‍ നിന്നും മാറിനില്ക്കാന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു. അതേസമയം ഏത് പ്രധാന തീരുമാനം എടുക്കുമ്പോഴും നേതൃത്വം തന്നോടും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നീ താരങ്ങളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സംഘടനയ്ക്ക് തുടക്കം കുറിച്ചത്.
"അമ്മ'യുടെ വേദിയിൽ സുരേഷ് ഗോപി; എത്തുന്നത് നീണ്ട വർഷങ്ങൾ ശേഷം
06:54 PM May 01, 2022 | Deepika.com