തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. കയറ്റം സിനിമയുടെ നിർമാതാവ് ഷാജി മാത്യുവിനെതിരേയാണ് സനൽ കുമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
കയറ്റം സിനിമയുടെ പാട്ടുകളും ട്രെയിലറുകളും പോലും പുറത്തിറങ്ങാതിരിക്കാൻ ശ്രമമുണ്ടെന്ന് എനിക്ക് തെളിവുകൾ സഹിതം മനസിലാവുന്നത് ആഗസ്ത് 2021 നാണ്. അതിനു മുൻപ് സിനിമയുടെ ട്രെയിലർ എ.ആർ. റഹ്മാൻ മുഖാന്തിരം പുറത്തിറക്കാൻ ഞാൻ ശ്രമിച്ചപ്പോഴും അത് തടസ്സമുണ്ടാക്കാൻ ശ്രമങ്ങളുണ്ടായി എങ്കിലും അത് ആസൂത്രിതമായിരുന്നു എന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
2021 ആഗസ്റ്റിൽ "ഇസ്തക്കോ" എന്ന പാട്ട് മനോരമ മ്യുസ്സിക് വഴി പുറത്തിറക്കാൻ ഞാൻ ശ്രമങ്ങൾ നടത്തിയപ്പോൾ അത് പുറത്തുവരാതിരിക്കാൻ വ്യക്തമായ ആസൂത്രണത്തോടെ പദ്ധതികൾ ഉണ്ടായി. 2020 ആഗസ്റ്റിൽ തന്നെ ആ പാട്ട് പുറത്തിറക്കുന്നതിനായി എല്ലാ ഫയലുകളും ഞാൻ ബന്ധപ്പെട്ട ആളുകളെ ഏൽപ്പിച്ചിരുന്നു. പക്ഷെ പാട്ട് പുറത്തു വന്നില്ല. കാരണം ചോദിച്ചപ്പോൾ അറിയില്ല എന്നാണ് പ്രൊഡ്യൂസർ ആയ Shaji Mathew എന്നോട് പറഞ്ഞിരുന്നത്.
എന്നാൽ 2021 ആഗസ്റ്റിൽ പാട്ടു പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മുന്നോട്ട് പോയപ്പോൾ അപ്രതീക്ഷിതമായ ചില തടസ്സങ്ങളുണ്ടായി. ആദ്യം പറഞ്ഞത് ഞാൻ അയച്ചുകൊടുത്ത ഫയൽ കാണാനില്ല എന്നതായിരുന്നു. സിനിമയുടെ ഹാർഡ് ഡിസ്ക് പാട്ടും ട്രെയിലറും എഡിറ്റ് ചെയ്യാൻ മറ്റൊരാൾക്ക് ഒരു വർഷം മുൻപ് തന്നെ ഞാൻ അയച്ചുകൊടുത്തിരുന്നതാണ്. #ManjuWarrier പ്രൊഡക്ഷന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന, കയറ്റത്തിന്റെ എക്സിക്യു്ട്ടീവ് പ്രൊഡ്യൂസർ ഏർപ്പാട് ചെയ്തതായിരുന്നു അയാളെ. അയാളുടെ കയ്യിലും പാട്ടുകളോ എഡിറ്റ് ചെയ്ത വിഷ്വലുകളോ ഇല്ല എന്ന് പറഞ്ഞു.
മ്യുസ്സിക് ഡയറക്ടർ ആയ Ratheesh Kumar Raveendran രതീഷ് ഈറ്റില്ലത്തെ വിളിച്ചു ഞാൻ പാട്ടുകളുടെ ഫയലുകൾ സംഘടിപ്പിച്ചു. ഞാൻ തന്നെ പാട്ടിനുള്ള വിഷ്വലുകൾ വീണ്ടും എഡിറ്റ് ചെയ്യാൻ ആരംഭിച്ചു. അപ്പോഴേക്ക് വിചിത്രമായ ഒരു സംഭവം ഉണ്ടായി. പ്രൊഡ്യൂസർ ആയ ഷാജി മാത്യു എന്നോട് പറയാതെ രതീഷിനെ വിളിച്ച് പാട്ടിന്റെ stem files ആവശ്യപ്പെട്ടു. അത് അറിഞ്ഞതോടെ എനിക്ക് പാട്ടിന്റെ കണ്ടന്റ് തന്നെ നശിപ്പിക്കാൻ ശ്രമമുണ്ടെന്ന സംശയം ബലപ്പെട്ടു. പാട്ടിന്റെ വിഷ്വലുകൾ എഡിറ്റ് ചെയ്ത് ഞാൻ മനോരമ മ്യൂസിക്കിന് നെരിട്ട് തന്നെ അയച്ചുകൊടുത്തു.
എന്നാൽ അപ്പോഴേക്കും ഞാൻ അയച്ചുകൊടുത്ത കണ്ടന്റ് മാറ്റി മറ്റൊരു കണ്ടന്റ് അപ്ലോഡ് ആവശ്യപ്പെട്ടുകൊണ്ട് "പ്രൊഡ്യൂസറുടെ ആളുകൾ" അവിടെ എത്തി എന്ന് ഞാൻ അറിഞ്ഞു. അതോടെ എന്റെ സംശയം ഉറപ്പിക്കപ്പെട്ടു. വളരെ പ്രയാസപ്പെട്ടാണ് ഇസ്തക്കോ 28/8/2021 ന് റിലീസ് ചെയ്യുന്നത്. ആദ്യ മണിക്കൂറുകളിൽ നന്നായി സ്വീകരിക്കപ്പെട്ട പാട്ട് അന്ന് വൈകുന്നേരത്തോടെ ഡൗൺ ആയി. എനിക്കെതിരെയുള്ള അപവാദപ്രചരണം ശക്തമായി ആരംഭിച്ചത് അന്നെ ദിവസമാണെന്ന് എനിക്ക് മനസിലായി. അന്ന് രാത്രി ഷാജി മാത്യുവിൽ നിന്നും എനിക്ക് ഒരു വാട്ട്സ്ആപ് വീഡിയോകോൾ വന്നു. അസ്വാഭാവികമായ പ്രവൃത്തി ആയതിനാൽ ഞാൻ അത് അറ്റൻഡ് ചെയ്തില്ല.
പിറ്റേ ദിവസം രാവിലെ അമ്മയെക്കാണാൻ പോയി വന്ന എന്നെ രണ്ടുപേർ ബൈക്കിൽ പിന്തുടരുന്നത് കാണുകയും അസ്വാഭാവികമായ ചില കാര്യങ്ങൾ പരിസരങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെ എന്റെ ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി എനിക്ക് തോന്നി. അന്ന് രാത്രിയിൽ ഞാൻ വീടുവിട്ടിറങ്ങി. ഇപ്പോഴും ഞാൻ കേരളത്തിൽ താമസിക്കാനായി മടങ്ങിപ്പോയിട്ടില്ല. എന്റെ സിനിമകൾ പൂഴ്ത്തിവെയ്ക്കാനുള്ള ശ്രമങ്ങൾ പ്രൊഡ്യൂസറുടെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നതെന്ന് സംശയമുണ്ടായതുകൊണ്ടാണ് എനിക്ക് അവയിലുള്ള റൈറ്സ് വേണ്ടെന്ന് വെച്ച് അവയുടെ യുട്യൂബ് റൈറ്സ് ആവശ്യപ്പെട്ടത്. അത് നൽകാമെന്ന് ഷാജി മാത്യു സമ്മതിക്കുകയും ചെയ്തു.
എന്നാൽ ഓരോ തവണയും ഞാൻ ഷാജി മാത്യുവിന് മെയിൽ അയക്കുമ്പോൾ എന്റെ ഇമെയിൽ ഐഡി ഹാക്ക് ചെയ്യപ്പെടുന്നുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തോടുള്ള ആശയവിനിമയത്തിനായി ഞാൻ മറ്റൊരു ഇമെയിൽ ഐഡി ഉണ്ടാക്കുകയായിരുന്നു. അതിലേക്കാണ് അദ്ദേഹം സമ്മതപത്രം അയച്ചു തന്നിരുന്നത്. എന്നാൽ രണ്ടുമാസത്തിന് ശേഷം ആ സമ്മത പത്രം ഡൗൺലോഡ് ചെയ്യുന്നതിനായി ഇമെയിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ആ ഇമെയിൽ ഐഡിയും ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസിലായി.
അത് ഹാക്ക് ചെയ്യപ്പെടുക മാത്രമല്ല ഒരിക്കലും അത് വീണ്ടെടുക്കപ്പെടാൻ സാധിക്കാത്ത രീതിയിൽ റിക്കവറി ഇമെയിലും മറ്റും മാറ്റം വരുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം എന്റെ ഒരു സുഹൃത്ത് മുഖാന്തിരം ഷാജിമാത്യുവിനെ ബന്ധപ്പെട്ടാണ് സമ്മതപത്രം വീണ്ടും ലഭ്യമാക്കിയത്. ഇപ്പോൾ സമ്മതപത്രം അനുസരിച്ച് സിനിമകൾ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ pk online എന്നൊരു കമ്പനി കോപിറൈറ് ക്ലെയിം ഉന്നയിച്ച് ബ്ലോക്ക് ചെയ്യുകയാണ്. ഇതിലാകമാനം ദുരുഹതയുണ്ട്. എന്റെ ജീവൻ അപായപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നതിനാലാണ് ഇക്കാര്യങ്ങൾ ഞാൻ വെളിപ്പെടുത്തുന്നത്.
#kayattam #SexyDurga #SDurga.
ജീവൻ അപകടത്തിലാണെന്ന് "കയറ്റം' സംവിധായകൻ
10:36 PM Mar 21, 2022 | Deepika.com