രാഗഭാവങ്ങൾ കൊണ്ട് ഇന്ദ്രജാലം തീർത്ത സംഗീതസംവിധായകൻ ജി.ദേവരാജൻ ഈ മണ്ണിൽ നിന്നും വേർപിരിഞ്ഞിട്ട് ഇന്ന് പതിനാറു വർഷം. മനുഷ്യമനസിന്റെ ഈർപ്പവും വിങ്ങലും ഉന്മാദവും ആവാഹിച്ചെടുത്ത ആ സംഗീതം പക്ഷെ, മലയാള നെഞ്ചോട് ഒട്ടിച്ചേർന്ന് തന്നെ നിൽക്കുകയാണ്.
എത്ര പറഞ്ഞാലും തീരാത്ത ആഴങ്ങളുണ്ട് ദേവരാജ ഗീതികൾക്ക്. ദേവരാജൻ മാസ്റ്റർ ജീവിച്ചിരുന്ന കാലത്തു തന്നെ ആ ഗാനങ്ങൾ ആഘോഷിക്കപ്പെട്ടിരുന്നു. ആ ഗാനങ്ങളുടെ അനന്തതയിലേക്കും അനുഭൂതികളിലേക്കും ആസ്വാദകരും നിരൂപകരും കൂടുതൽ സഞ്ചരിക്കുന്നത് മാസ്റ്ററുടെ വിയോഗത്തിനു ശേഷമാണ്.
ജി.ദേവരാജന്റെ ഗാനങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുന്ന വാട്സ് ഗ്രൂപ്പുകളും ഗാനക്കൂട്ടായ്മകളും ഇന്നും സജീവം. ദേവരാഗം കൂട്ടായ്മ ഇത്തരത്തിലൊന്നാണ്. ജി.ദേവരാജനെപ്പോലെ ഗാനസാഹിത്യത്തെ ഇത്രമേൽ അറിഞ്ഞ് ഈണം പകരുന്ന മറ്റ് സംഗീത സംവിധായകർ അധികമില്ല. നൂറു നൂറു ഗാനങ്ങൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുവാൻ സാധിക്കും.
ഒഎൻവി-ദേവരാജൻ കൂട്ടുകെട്ടിന്റെ എക്കാലത്തേയും ഹിറ്റ് ഗാനമായ "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' എന്ന ഗാനത്തിലെ അരികിൽ എന്ന ഒറ്റവാക്കിനു ഏറ്റവും അനുയോജ്യമായ സംഗീതം നൽകുവാൻ താൻ ദീർഘനാൾ പരിശ്രമിച്ച കഥകൾ മാസ്റ്റർ തന്നെ പറഞ്ഞിട്ടുണ്ട്.
ചട്ടക്കാരി എന്ന സിനിമയിലെ "മന്ദസമീരനിൽ ഒഴുകിയൊഴുകി എത്തും' എന്ന ഗാനം ഒഴുകിയൊഴുകി വരുന്നതുപോലെ ആസ്വാദകർക്ക് അനുഭവപ്പെടുന്നത് ഒരു ഒഴുക്കിന്റെ അനുഭവം സംഗീതത്തിലൂടെ ദേവരാജൻ പകർന്നുവയ്ക്കുന്നത് കൊണ്ടുതന്നെയാണ്.
അതുപോലെ "ശ്രീകോവിൽ ചുമരുകൾ ഇടിഞ്ഞുവീണു' എന്ന ഗാനത്തിൽ ശരിക്കുമൊരു പതനത്തിന്റെ വേദന അനുഭവിച്ചുതന്നെ അറിയാം.
ഹമ്മിംഗുകളുടെ രാജാവ്
ഗാനങ്ങളിൽ ഏറ്റവും ഭംഗിയായി ഹമ്മിംഗുകൾ ഉപയോഗപ്പെടുത്തുന്ന ഒരു സംഗീത സംവിധായകൻ കൂടിയാണ് ദേവരാജൻ. "കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു', "കറുത്ത പെണ്ണേ കരിങ്കുഴലി', "ഇന്നെനിയ്ക്കൊരു പൊട്ടു കുത്താൻ', "ഒന്നാം മാനം പൂമാനം', "പൂന്തേനരുവി' തുടങ്ങി എത്രയോ ഗാനങ്ങൾ ഉദാഹരണങ്ങളാണ്.
ഗാനത്തിൽ ഗായികമാരുടെ ശബ്ദത്തിനു തുല്യമായി ഹമ്മിംഗ് ചേർത്ത് ഒരു യുഗ്മഗാനത്തിന്റെ അനുഭവവും ദേവരാജൻ തീർത്തിട്ടുണ്ട്. "കൃഷ്ണപക്ഷ കിളി ചിലച്ചു' എന്ന ഹിറ്റ് ഗാനം ശ്രദ്ധിച്ചാൽ ഈ സത്യം തിരിച്ചറിയാം.
സംഗീത വിശ്വാസങ്ങൾ
ഈശ്വരവിശ്വാസി അല്ലെങ്കിലും സംഗീതത്തിന്റെ കാര്യത്തിൽ ചില വിശ്വാസങ്ങളൊക്കെ ജി.ദേവരാജനുണ്ടായിരുന്നു. ബിച്ചു തിരുമല രചിച്ച "ശ്രീരാമചന്ദ്രന്റെ അരികിൽ സുമന്ത്രൻ തെളിക്കുന്ന തേരിൽ ..' എന്ന ഗാനം തന്നെ എടുക്കാം. ബിച്ചു തിരുമല എഴുതിയ ഗാനം തുടങ്ങിയിരുന്നത് "സുമന്ത്രൻ തെളിക്കുന്ന തേരിൽ' എന്ന വരിയിൽ ആയിരുന്നു.
"ശ്രീരാമചന്ദ്രന്റെ അരികിൽ' എന്ന വരിയിൽ ഗാനം തുടങ്ങിയാൽ ശ്രീ എന്ന ഐശ്വര്യപദം വരുമല്ലോ എന്നായി മാസ്റ്റർ. അങ്ങനെയാണ് ഗാനം "ശ്രീരാമചന്ദ്രന്റെ അരികിൽ സുമന്ത്രൻ തെളിക്കുന്ന തേരിൽ' എന്നായി മാറിയത്.
ശ്രീകുമാരൻ തന്പിയുടെ ഗാനജീവിതത്തിന്റെ തുടക്കകാലത്ത് അപശ്രുതികൾ എന്ന് തുടങ്ങുന്ന ഗാനം എഴുതി ദേവരാജൻ മാസ്റ്ററിനു നൽകിയപ്പോൾ ഗാനമെഴുതിയ പേപ്പർ ചുരുട്ടി ദൂരേയ്ക്കു വലിച്ചെറിഞ്ഞു മാസ്റ്റർ. സിനിമയുടെ ഗാന റെക്കോർഡിംഗ് വേളയിൽ സംഭവിച്ച ഇക്കാര്യം ശ്രീകുമാരൻ തന്പി തന്നെ പറഞ്ഞിട്ടുണ്ട്. നല്ല വാക്കെഴുതി തുടങ്ങൂ എന്നായിരുന്നു മാസ്റ്ററിന്റെ ഉപദേശം.
രാഗങ്ങളുടെ രാജൻ
കർണാടക സംഗീത രാഗങ്ങളെ ഇത്ര മനോഹരമാക്കി, ലളിതമാക്കി ജനഹൃദയങ്ങളിലെത്തിച്ച മറ്റൊരു സംഗീത സംവിധായകനും വേറെയില്ല. മോഹനം രാഗത്തിൽ ഏറെ വ്യത്യസ്തമായ എത്രയോ സിനിമാ ഗാനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. "ഗുരുവായൂരന്പല നടയിൽ..', "സ്വർഗപുത്രി നവരാത്രി...', "മഞ്ഞലയിൽ മുങ്ങിത്തോർത്തി..' തുടങ്ങിയ അനശ്വര ഗാനങ്ങൾ എല്ലാം മോഹനരാഗത്തിൽ ആണ്.
ഏറ്റവും കൂടുതൽ കർണാടക രാഗങ്ങൾ ചലച്ചിത്രഗാനങ്ങളിൽ ഉപയോഗിച്ചതും മാസ്റ്റർ തന്നെ. രാഗത്തിനു പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല ദേവരാജ ഗാനങ്ങളുടെ സൃഷ്ടി. ഗാനരചയിതാവ് സ്വന്തം ഹൃദയത്തിൽ പേന മുക്കി എഴുതിയ വരികളിൽ സംഗീത സംവിധായകൻ അങ്ങനെ ലയിച്ചു ചേരുന്പോൾ രാഗ സൗന്ദര്യത്തിലേക്ക് ഗാനം അറിയാതെ ചിറകടിച്ചതായിരിക്കണം. മോഹനം രാഗത്തിലെ തന്നെ കായാന്പൂ കണ്ണിൽ വിടരും, കേദാർ രാഗത്തിലെ ചക്രവർത്തിനി നിനക്ക്...തുടങ്ങിയ ഗാനങ്ങൾ എങ്ങനെ മറക്കാനാണ്.
എസ്. മഞ്ജുളാദേവി