നാണവും ചമ്മലും മാറി മറിയുന്ന മുഖത്ത് ചിരിയും ദേഷ്യവും ഇടകലർന്നു വരുന്ന വിധം എത്രയോവട്ടം മലയാളികൾ കണ്ട് അത്ഭുതപ്പെട്ടതാണ്. അഭിനയ റാണി കെപിഎസി ലളിത ഇനിയില്ലായെന്ന് കേൾക്കുന്പോൾ ഓരോരുത്തരുടെയും മനസിൽ അവർ അഭിനയിച്ച് അനശ്വരമാക്കിയ നൂറ് നൂറ് കഥാപാത്രങ്ങൾ നിമിഷങ്ങൾ കൊണ്ടു മിന്നി മറിയും.
അത്രയേറെ ലളിത മനസുകളിൽ നിന്നും മനസുകളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. അവർ വെള്ളിത്തിരയിൽ കരഞ്ഞപ്പോളെല്ലാം ഓരോ വീട്ടമ്മയുടെയും കണ്ണീർ തീയറ്ററുകളിലും സ്വീകരണമുറികളിലും വീണുടഞ്ഞിട്ടുണ്ട്.
ജിസ് ജോയി ചിത്രങ്ങളിലെ ചേച്ചിയുടെ മനസലിയിക്കുന്ന സംഭാഷണങ്ങൾ എത്രയോവട്ടം മലയാളികൾ ആവർത്തിച്ച് കണ്ടു കാണും. ഹോമിലെ അന്നമ്മച്ചേട്ടത്തി ക്ലൈമാക്സിലെത്തി ആ സിനിമയ്ക്ക് കൊടുത്ത ഊർജം ആർക്കാണ് മറക്കാൻ കഴിയുക.
ഇന്നസെന്റിനൊപ്പം നെടുമുടി വേണുവിനൊപ്പം തിലകനൊപ്പമെല്ലാം ലളിതയാടിയ വേഷങ്ങളെല്ലാം പ്രകടനമികവുകൊണ്ട് ശ്രദ്ധനേടിയപ്പോൾ മോഹൻലാലിനൊപ്പമുള്ള അമ്മ വേഷങ്ങൾ ഏവരുടെയും മനസിലുടക്കി കിടപ്പുണ്ട്.
ഇത്തിരി കുന്നായ്മയും അസൂയയുമെല്ലാം ഇടകലരുന്ന രംഗങ്ങളിൽ ലളിതയുടെ കത്തിക്കേറൽ ആരായാലും കണ്ടിരുന്നു പോകും. ഇപ്പോൾ കരയുമെന്ന് തോന്നുന്ന രംഗങ്ങളിൽ നിന്നും ചിരിയുടെ വേലിയേറ്റത്തിലേക്ക് പടർന്നുകയറി അഭിനയം എനിക്കെന്റെ ജീവശ്വാസമാണെന്ന് എത്രയോവട്ടം ലളിതാമ്മ കാട്ടിതന്നിട്ടുണ്ട്.
ഞാൻ പ്രകാശനിലെ കുറുന്പുള്ള പോളി ചേച്ചിയും മനസിനക്കരയിലെ അലിവുള്ള കുഞ്ഞുമറിയയും അച്ചുവിന്റെ അമ്മയിലെ അമ്മയേയും മകളേയും കെട്ടിക്കാൻ നടക്കുന്ന കുഞ്ഞല ചേട്ടത്തിയുമെല്ലാം പ്രേക്ഷകരുടെ ഓർമകളിൽ ഓടികളിക്കുകയാണ്. അമ്മയായി അമ്മായിഅമ്മയായി ചേച്ചിയായി ചേട്ടത്തിയായി ഭാര്യയായി വീട്ടിലെ ഒരംഗമായി ചേച്ചി ഇനിയെന്നും ഓർമക്കോണിൽ നിറഞ്ഞു നിൽക്കും.
വി. ശ്രീകാന്ത്