തെന്നിന്ത്യയിലെ എല്ലാ ഭാഷാ സിനിമകളിലും അഭിനയിച്ച പ്രിയാമണി തെന്നിന്ത്യൻ പ്രേക്ഷകർക്കു സുപരിചിതയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും താരസുന്ദരി സുപരിചിതയാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായും കൈയടി നേടിയിട്ടുണ്ട് പ്രിയാ മണി. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയാമണി.
ഇന്ത്യന്‍ സിനിമയില്‍ വിവിധ സിനിമാ മേഖലകളുണ്ട്. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ്, മോളിവുഡ്, സാന്‍ഡല്‍വുഡ് എന്നിങ്ങനെ. അതേസമയം ഇന്നും പലപ്പോഴും ഇന്ത്യന്‍ സിനിമയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം സംസാരിക്കുക ബോളിവുഡിനെക്കുറിച്ചാകും. മറ്റു ഭാഷകളെയെല്ലാം പ്രാദേശിക സിനിമകള്‍ എന്ന ഒറ്റപ്പേരില്‍ ഒതുക്കുകയും ചെയ്യും.
ഇങ്ങനെ ബോളിവുഡും ബോളിവുഡ് അല്ലാത്തതുമായി തരംതിരിക്കുന്നതിനെതിരെയാണ് പ്രിയാമണി രംഗത്ത് എത്തിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ താരങ്ങള്‍ എന്നും ബോളിവുഡ് താരങ്ങൾ എന്നും വേര്‍തിരിച്ചിരിക്കുന്നതെന്ന് അറിയില്ല. എല്ലാവരും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നിന്ന താരങ്ങളായ ശ്രീദേവിയെയും ജയപ്രദയെയും പോലെ പാന്‍ ഇന്ത്യന്‍ താരമെന്ന അംഗീകാരമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ നടി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം.
ഇപ്പോള്‍ ബോളിവുഡിന് പുറത്ത് മറ്റു ഭാഷകളിലെ അഭിനേതാക്കള്‍ക്കും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്. കഴിവിനെയാണ് അംഗീകരിക്കേണ്ടത്- പ്രിയാമണി പറയുന്നു.
"ബോളിവുഡും അല്ലാത്തതും: എന്തിനീ വിവേചനം?'
04:04 PM Feb 09, 2022 | Deepika.com