നിരവധി ക്ലാസിക്കൽ സിനിമകൾ മലയാളത്തിനു സമ്മാനിച്ച സംവിധായകനാണ് പി. പത്മരാജന്. ഇന്നും പത്മരാജന്റെ സിനിമകള്‍ മലയാളികള്‍ മനസിലേറ്റി നടക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് മമ്മൂട്ടിയും മാധവിയും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ചിത്രമാണ് നൊമ്പരത്തിപ്പൂവ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തുന്ന ചിത്രത്തില്‍ ആദ്യം നായികയാക്കാന്‍ വിചാരിച്ചിരുന്നത് ബോളിവുഡ് നടി ശബാന ആസ്മിയെ ആയിരുന്നു.
ശബാനയുടെ അടുത്ത് പോയി കഥ വരെ പറഞ്ഞെങ്കിലും അവരുടെ കടുത്ത നിര്‍ദേശങ്ങള്‍ കാരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് മാധവി ആ റോളിലേക്ക് എത്തിയതാണെന്ന് നിര്‍മാതാവ് ഗാന്ധിമതി ബാലന് ഒരഭിമുഖത്തിൽ പറഞ്ഞു.
ചിത്രത്തിന്റെ കാസ്റ്റിംഗ് വന്നപ്പോള്‍ പപ്പേട്ടന്റെമനസില് ഉണ്ടായിരുന്നത് ബോളിവുഡ് നടി ശബാന ആസ്മി ആയിരുന്നു. അവരുടെ അപ്പോയിന്മെന്റ് എടുത്ത് പോയി കാണാന്‍ തീരുമാനിച്ചു. അഡ്വാന്‍സ് ഓക്കെ കൊടുത്ത് അവര്‍ സിനിമയില്‍ അഭിനയിക്കാന്‍ തയാറായിരുന്നു. പപ്പേട്ടനെ കുറിച്ചൊക്കെ അവര്‍ അന്വേഷിച്ചതോടെ സിനിമ ചെയ്യാന്‍ വലിയ താല്പര്യവും ആയിരുന്നു. അങ്ങനെ ബോംബെയില്‍ ജുഹു ബീച്ചിന് അടുത്തുള്ള അവരുടെ വീട്ടില്‍ പോയി.
ശബാന ആസ്മിയും പിതാവും ഒരുമിച്ചാണ് താമസം. അദ്ദേഹത്തെയും പരിചയപ്പെട്ടു. രാവിലെ പത്ത് മണിക്ക് പോയി മൂന്ന് മണി വരെ കഥയും ഡയലോഗുകളുമൊക്കെ പറഞ്ഞ് കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞ് അവസാനം അവര്‍ ഒരു ഡിമാന്‍ഡ് പറഞ്ഞു.
മലയാളം പടത്തില്‍ അഭിനയിക്കാന്‍ സന്തോഷമേയുള്ളു. ഈ സബ്ജക്ട് എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ ഡേറ്റ് ഒക്കെ തരാം. പക്ഷേ, ഡയലോഗ് കുറയ്ക്കണം. എക്സ്പ്രഷന്‍ ഇടാനുള്ളത് കൂടുതല്‍ തന്നാല്‍ മതി. രണ്ടും കൂടി ആവുമ്പോള്‍ ശരിയാവില്ലെന്ന് പറഞ്ഞു. അതിന് പവര്‍ കൊടുക്കുന്ന രീതിയില്‍ ഡയലോഗ് കുറയ്ക്കണമെന്നും ശബാന പറഞ്ഞു.
പപ്പേട്ടന് വേഗം സ്ക്രീപ്റ്റ് മടക്കി. കാരണം, എഴുതിയ സ്ക്രീപ്റ്റ് മാറ്റുന്ന പ്രശ്നമില്ല. അങ്ങനെ വരുന്നൊരു സമയത്ത് നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞ് സന്തോഷത്തോടെ ചായയും കുടിച്ചാണ് അവിടന്ന് പിരിഞ്ഞത്. വേറെ ആരെ എടുക്കാം എന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് മാധവിയെ നോക്കാം എന്ന് പറയുന്നത്. അങ്ങനെ മദ്രാസില്‍ പോയി മാധവിയെ കണ്ട് സംസാരിച്ചു ധാരണയിലെത്തുകയായിരുന്നു- ഗാന്ധിമതി ബാലൻ പറഞ്ഞു.