മലപ്പുറം: പ്രളയത്തിന്റെ പേരുപറഞ്ഞ് സംസ്ഥാനത്തെ സ്കൂൾ മേളകൾ പ്രഹസനമാക്കിയ സർക്കാർ വിദ്യാർഥികളിൽ നിന്നും പിരിച്ചെടുത്ത് ഫെസ്റ്റിവൽ ഫണ്ട് അവർക്കു തന്നെ തിരിച്ചു നൽകാൻ തയാറാകണമെന്ന് കെഎസ്ടിയു സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളത്തിൽ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ മേളകൾ പ്രഹസനമായാണ് ഇപ്പോൾ നടക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രൈമറി വിഭാഗങ്ങൾക്ക് ഇത്തവണ മേള നിഷേധിച്ച സർക്കാർ 9,10,11,12 ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് ഏതാണ്ട് എട്ട് കോടിയിലധികം രൂപയാണ് ഫെസ്റ്റിവെൽ ഫണ്ട് ഇനത്തിൽ പിരിച്ചെടുത്തത്. ഹയർസെക്കൻഡറി വിദ്യാർഥികൾ 100 രൂപ വീതവും, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾ ഒൻപത് രൂപ വീതം ഫണ്ട് ഇനത്തിൽ സർക്കാരിന് ഈ വർഷം നൽകിയിട്ടുണ്ട്. ഈ തുക കായികോത്സവം, സ്കൂൾ കലോത്സവം എന്നിവർക്കാണ് ഉപയോഗിക്കുക. എന്നാൽ ഇത്തവണ ഇത്രയും ഫണ്ടിന്റെ ആവശ്യമില്ല എന്നിരിക്കെ പണം തിരിച്ചു നൽകാൻ സർക്കാർ തയാറാവണം.2016 മുതൽ നിയമിച്ച നൂറുകണക്കിന് അധ്യാപകർക്ക് നിയമനാംഗീകാരവും ശന്പളവും നൽകാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. കെഇആർ ഭേദഗതിമൂലം തടസപ്പെട്ടിരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിയുന്നില്ല. അധ്യാപക സർവീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കെഎസ്ടിയു ഡിസംബർ 12 ന് സെക്രട്ടറിയേറ്റ് പടിക്കൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എ.കെ.സൈനുദ്ദീൻ, ഓർഗനൈസിങ് സെക്രട്ടറി അബ്ദുള്ള വാവൂർ, ട്രഷറർ കരീം എന്നിവർ പങ്കെടുത്തു.