ചെറുതോണി: സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് "ചുരുളി' പ്രേക്ഷകർക്കു മുന്നിലെത്തിയപ്പോൾ ചുരുളിക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ ചരിത്രത്തിൽപോലും സ്ഥാനം നേടിയ, ഒരു മദ്യശാല പോലുമില്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്കു കളങ്കംവരുത്തുന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് ചിത്രത്തിലുടനീളമെന്നാണ് പരാതി.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജീവിക്കാൻ വേണ്ടി ചുരുളി കീരിത്തോട്ടിൽ കുടിയേറിയ കർഷകരെ അന്നത്തെ സർക്കാർ കുടിയിറക്കാൻ നടത്തിയ ശ്രമങ്ങളും തുടർന്ന് നടന്ന ചെറുത്തുനിൽപ്പും ഇന്നും പ്രദേശവാസികൾക്ക് പോരാട്ടത്തിന്റെ ഓർമയാണ്.
ചെറുത്തുനിൽപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാർജ് ഉൾപ്പടെയുള്ള പീഡനങ്ങൾക്ക് കർഷകർ ഇരയാകേണ്ടി വന്നു. എ.കെ.ജി, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാൻ ഉൾപ്പടെയുള്ളവർ കർഷകർക്കായി സമരം നയിച്ചു. അങ്ങനെ സമരപോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് ചുരുളി.
സമരത്തിന്റെ പിൻബലത്തിൽ പിന്നീട് അധികാരത്തിൽ വന്ന സർക്കാർ കുടിയിരുത്തിയ മലയോര കർഷകർക്ക് ആകെ അപമാനം വരുത്തിവയ്ക്കുന്ന സിനിമ നിരോധിക്കണമെന്നാണ് ചുരുളിക്കാരുടെ ആവശ്യം.
കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട ചുരുളിയിൽ വിവിധ മതവിഭാഗങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളാണ് താമസിക്കുന്നത്. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാനു നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് ചുരുളിക്കാർ.
"ചുരുളി' ഇങ്ങനെയല്ല; കടുത്ത അപമാനം
05:44 PM Nov 24, 2021 | Deepika.com