നിലന്പൂർ: പാതിരാത്രി കഴിഞ്ഞ സമയത്ത് കാട്ടാനകൾ സൈരവിഹാരം നടത്തുന്ന ഉൾക്കാട്ടിലൂടെ ആദിവാസി കോളനിയിലെത്തിയ ഹെൽത്ത് നഴ്സിന്റെ ധീരതയെ തുടർന്ന് ആദിവാസി അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയിൽ സസുഖം കഴിയുന്നു. ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലുള്ള പാലക്കയം ആദിവാസി കോളനിയിലെ ശ്രീന വിനോദ് കുമാ(26)റും കുഞ്ഞുമാണ് ഇപ്പോൾ നിലന്പൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്നത്. പുലർച്ചെ ആനക്കാട്ടിലൂടെ കോളനിയിൽ പോകാൻ ധൈര്യം കാണിച്ചത് ചാലിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുനുവാണ്. കോളനി വീട്ടിൽ കഴിയുന്ന ശ്രീനക്ക് രാത്രിയോടെ പ്രസവവേദന തുടങ്ങുകയും 12.45-ഓടെ കോളനിയിലെ വീട്ടിൽ ഒരു പെണ്‍കുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. 2.600 ഗ്രാം തൂക്കമുണ്ട് കുഞ്ഞിന്. എന്നാൽ പുലർച്ചെ മൂന്ന് മണിയായിട്ടും മറുപിള്ള വരാതിരുന്നതിനെ തുടർന്ന് കോളനിയിലെ പൊതുപ്രവർത്തകയും അധ്യാപികയുമായ കല്യാണി വിവരം ചാലിയാർ മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ.അനൂപിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം പെരുവന്പാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിൽ താമസിക്കുന്ന ബന്ധപ്പെട്ട ഹെൽത്ത് നഴ്സ് സുനുവിനെ വിവരം അറിയിച്ചതോടെ അവർ പുലർച്ചെ തന്നെ കോളനിയിൽ പോകാൻ തയാറായി. വാഹനവും വിളിച്ച് കോളനിയിലെത്തി ശ്രീനക്കും കുഞ്ഞിനും പ്രാഥമിക ചികിത്സ നൽകി. മറുപിള്ള നീക്കം ചെയ്തു. തുടർന്ന് വാഹനത്തിൽ അവരെ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.