അടിമാലി: പഞ്ചായത്ത് ദേശീയപാതയോരത്ത് സൗര തെരുവുവിളക്കുകൾ സ്ഥാപിച്ചു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാളറ മുതൽ കൂന്പൻപാറ വരെയുള്ള ഭാഗങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. അടുത്തദിവസങ്ങളിൽ അടിമാലി- കുമളി ദേശീയപാതയിലെ പഞ്ചായത്തതിർത്തിയിലും സ്ഥാപിക്കും. കുമളി ദേശീയപാതയിൽ അടിമാലി മുതൽ 200 ഏക്കർവരെ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പൂർത്തിയായിവരുന്നു. 25 ലക്ഷം രൂപ മുടക്കിൽ 42 വഴിവിളക്കുകളാണ് കൊച്ചി- ധനുഷ്കോടി പാതയിൽ സ്ഥാപിക്കുന്നത്. ഒരുവിളക്കിന് 58,000 രൂപയാണ് ചെലവ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎൽഎഫ് കന്പനിയാണ് ഇവ സ്ഥാപിക്കുന്നത്. അഞ്ചുവർഷത്തെ ഗാരന്റിയുണ്ട്. രാത്രി മാത്രം പ്രവർത്തിക്കുന്ന വിധത്തിൽ ഓട്ടോമാറ്റിക് സംവിധാനമാണ്. ഹൈമാസ്റ്റ് ലൈറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തിക്കാതെ കിടക്കുകയുമാണ്. പുതിയ വഴിവിളക്കുകൾ സിസിഎംഎസ് (സെൻട്രൽ കണ്ട്രോൾ മെയ്ന്റയിൻ സിസ്റ്റം) വഴി നിയന്ത്രിക്കാമെന്ന പ്രത്യേകതയുമുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകൾ ശരിയാക്കുന്നതിനുള്ള പ്രവർത്തനം ഉൗർജിതമായി നടക്കുന്നതായും ഇവ ഉടൻ പ്രവർത്തനസജ്ജമാകുമെന്നും ഭരണസമിതി അറിയിച്ചു.