മറയൂർ: കാന്തല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രി ഏഴോടെ കീഴാന്തൂർ ശിവാബന്തി വേൾഡ് വൈഡ് കന്പനിയുടെ കെട്ടിട നിർമാണത്തിനെത്തിയ ആസം സ്വദേശികൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ ആസം സ്വദേശിയായ പ്രണവിനാണ് വെട്ടേറ്റത്. കൈയ്ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ ഇയാൾ കോയന്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഓട്ടോയിൽ രക്ഷപെടാൻ ശ്രമിച്ച അസം സ്വദേശികളായ അമൃത് സർക്കാർ (32) ദംബ(20) എന്നിവരെ പയസ് നഗർ ഭാഗത്ത് വച്ച് പിടികൂടി. മറയൂർ എസ്ഐ ജി. അജയകുമാർ, സീനിയർ സിവിൽപോലീസ് ഓഫീസർ അബ്ബാസ് സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.