തൊടുപുഴ: തെക്കുംഭാഗത്ത് അക്രമി സംഘങ്ങളുടെ വിളയാട്ടം പതിവാകുന്നതിനാൽ നാട്ടുകാർ ഭീതിയിൽ. ബൈക്കുകൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് ഇരുകൂട്ടർ തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടാത് ജനങ്ങളിൽ ആശങ്കയുളവാക്കിയിരുന്നു. ആയുധങ്ങളുമായെത്തിയ ഗുണ്ടാ സംഘമാണ് വെല്ലുവിളിയുമായി എത്തി തെക്കുംഭാഗത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ശനിയാഴ്ച രാത്രി തെക്കുഭാഗം സ്വദേശികളും കുടയത്തൂർ സ്വദേശികളും സഞ്ചരിച്ചിരുന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചതിനു ശേഷം കുടയത്തൂർ, തെക്കുംഭാഗം സ്വദേശികൾ തമ്മിൽ സംഘർഷം ഉണ്ടായതിനു തുടർച്ചയായാണ് ഒരു സംഘം മാരകായുധങ്ങളുമായി തെക്കുംഭാഗത്തെത്തിയത്. സംഘം വെല്ലുവിളിയും ഭീഷണിയും മുഴക്കിയതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സംഘം എത്തിയതോടെ ഇവർ വാഹനത്തിൽ സ്ഥലം വിട്ടു. തെക്കുംഭാഗത്ത് പുറമെ നിന്നെത്തുന്ന ചില സംഘങ്ങൾ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനാൽ പോലീസ് പരിശോധന കാര്യക്ഷമമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.