മുട്ടം: കാക്കൊന്പ് - മുട്ടം റോഡ് തകർന്ന് കാൽനടയാത്രപോലും ദുഷ്കമായതായി പരാതി. കാക്കൊന്പ് പള്ളി, എൽപി സ്കൂൾ, നഴ്സറി സ്കൂൾ, ആരാധനാമഠം, ക്രിസ്തുരാജ് സോഷ്യൽവെൽഫെയർസൊസൈറ്റി, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളിൽ എത്തിച്ചേരാനുള്ള ഏകമാർഗമാണ് ഈ റോഡ്. കൊല്ലൻകുന്ന്, തേൻവെട്ടി, പച്ചിലാം കുന്ന് തുടങ്ങിയ മലയോര മേഖലകളിലുള്ളവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. 14 വർഷം മുന്പ് ടാറിംഗ് നടത്തിയ റോഡാണിത്. റോഡിന്റെ ഇരുവശവുമുള്ള വലിയ ഓടകൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഇവിടത്തുകാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇതുവഴിയുണ്ടായിരുന്ന ഏക ബസ് സർവീസ് പോലും നിർത്തിയിരിക്കുകയാണ്. അധികാരികൾ അടിയന്തരമായി ഇടപെട്ട് റോഡ് റീ ടാറിംഗ് നടത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.