നിലന്പൂർ: മൂത്തേടം പഞ്ചായത്തിലെ വരക്കോട് നെൽകർഷകർക്കായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ജലസേചന പദ്ധതി നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം അട്ടിമറിച്ചതായി ആക്ഷേപം. 800 മീറ്റർ പൈപ്പ് വേണ്ട പദ്ധതിക്ക് എസ്റ്റിമേറ്റിൽ 62 മീറ്റർ പൈപ്പ് മാത്രമാണുള്ളത്. മൂത്തേടം പഞ്ചായത്തിലെ പുന്നപ്പുഴയുടെ തീരത്ത് പന്പ്ഹൗസ് നിർമിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ എട്ട് ലക്ഷം രുപയാണ് പന്പ് ഹൗസിന് മാറ്റിവെച്ചത്. എട്ടുലക്ഷത്തിന് നാലു പന്പ്ഹൗസുകൾ സ്ഥാപിക്കാമെന്നിരിക്കെ രണ്ടു വർഷമായിട്ടും പന്പ്ഹൗസിന്റെ നിർമാണം പൂർത്തിയായിട്ടില്ല. അശാസ്ത്രീയമായ രീതിയിലാണ് പന്പ് ഹൗസ് നിർമാണം നടക്കുന്നത്.പുന്നപ്പുഴയുടെ തീരത്ത് സ്ഥാപിക്കുന്ന പന്പ് ഹൗസിൽ നിന്ന് 800 മീറ്റർ പൈപ്പ് സ്ഥാപിച്ച് ടാങ്കിലേക്ക് വെള്ളം എത്തിച്ച് മേഖലയിലെ നെൽകർഷകർക്ക് ജലസേചനം നടത്താനാണ് പദ്ധതി. ആരോപണം വിജിലൻസ് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.