കാസർഗോഡ്: ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ പറഞ്ഞു. മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനായി ഉടൻതന്നെ എംപി, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.ജില്ലാ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. വിദഗ്ധ മെഡിക്കല്‍ സേവനങ്ങള്‍ക്കായി പരിയാരം മെഡിക്കല്‍ കോളജിനെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളേയും ആശ്രയിക്കുന്നതിലൂടെ ജില്ലയിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയാസമാണ് ഉണ്ടാവുന്നത്. ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി മാറുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കും.