മരക്കാർ മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മാറുമെന്നാണ് പ്രതീക്ഷയെന്ന് നിർമാതാവ് ആന്റണി പെരുന്പാവൂർ. മരക്കാർ തിയറ്ററിലേക്ക് എത്തുമെന്ന അറിയിപ്പോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു നിർമാതാവിന്റെ പ്രതികരണം. ആ പ്രതീക്ഷകൊണ്ടാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും ആന്റണി കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരെ, നിങ്ങൾ ഓരോരുത്തരും കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ലാൽ സാറിന്റെയും പ്രിയദർശൻ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് നേരിടേണ്ടി വന്ന കോവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടി കൊണ്ട് പോയി.
അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയിൽ, നിങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. ഒട്ടേറെ ചർച്ചകൾ നടന്നു. ഒടുവിൽ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താൻ പോവുകയാണ്.
നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ ഈ വരുന്ന ഡിസംബർ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തി കൊണ്ടാണ് ഈ തീരുമാനം.
ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
കുഞ്ഞാലി വരും..
"മരക്കാർ ഇന്ത്യൻ സിനിമക്ക് അഭിമാനമാകുമെന്നാണ് വിശ്വാസം'
09:36 PM Nov 11, 2021 | Deepika.com