മലയാള സിനിമയുടെ നെടുമുടിച്ചന്തമാണ് മാഞ്ഞിരിക്കുന്നത്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടോളമായി മലയാള സിനിമയുടെ മുഖവും തലയെടുപ്പുമായിരുന്നു നെടുമുടി വേണു. നായകനായും വില്ലനായും സഹനടനായും നിറഞ്ഞുനിന്ന് പ്രണയവും ശൃംഗാരവും ഹാസ്യവും കാർക്കശ്യവും വാത്സല്യവുമെല്ലാം ഒരുപോലെ കൈമുതലാക്കിയ പ്രതിഭ.
കാലം തീർത്ത അരങ്ങിൽ നിന്നും മായുന്പോഴും മലയാള സിനിമ ചരിത്രത്തിൽ തിടന്പേറ്റി നിന്ന കൊന്പനായി നെടുമുടി വേണുവിനെ പ്രേക്ഷകർ എന്നും ഓർത്തിരിക്കും.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ അഭിനേതാവായ നെടുമുടി വേണുവിനു മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. പ്രതിഭകളായ സംവിധായകർ, സൂപ്പർ സ്റ്റാറുകൾ എന്നിവർ തുടങ്ങി ന്യൂജൻ താരങ്ങൾക്കൊപ്പം വരെ നെടുമുടി മത്സരിച്ചഭിനയിച്ചു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.
കുട്ടനാടിന്റെ വഴുക്കലുള്ള ഒറ്റവരന്പിൽനിന്നും വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് യശശരീരനായ നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്. പിന്നീട് എനിക്കു ശേഷം, ദൈവത്താർ, അവനവൻ കടന്പ തുടങ്ങിയ നിരവധി നാടകങ്ങളിലൂടെ മലയാളക്കരയെ വിസ്മയിപ്പിച്ച വേഷപ്പകർച്ചകൾ.
നാടകരംഗത്ത് സജീവമായിരിക്കെ തിരുവനന്തപുരത്തേക്കുള്ള പറിച്ചുനടീലാണ് നെടുമുടി വേണുവിനെ സിനിമയിൽ എത്തിച്ചത്. അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയ അതുല്യ പ്രതിഭകളുടെ സൗഹൃദം സിനിമാജീവിതത്തിന് വഴിയൊരുക്കി. സിനിമയുടെ നവോത്ഥാന കാലഘട്ടത്തിലായിരുന്നു ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരുടെ ആഗമനം.
സമർഥനായ ഒരു മൃദംഗവായനക്കാരൻകൂടിയെന്നത് കലാജീവിത സപര്യയ്ക്കു മാറ്റു കൂട്ടി. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തന്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അതുകൊണ്ടു തന്നെ തിരുവനന്തപുരത്ത് തന്റെ സ്വഭവനത്തിനു പേര് നൽകിയതും തന്പ് എന്നാണ്.
പിന്നീട് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജൻ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രമാണ് കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിന്റെ തുടക്കം. പിന്നീട് അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ എന്നിങ്ങനെ നിരവധിയായ വേഷങ്ങൾ. നാടക കളരി സമ്മാനിച്ച അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും സിനിമയിലെ കഥാപാത്രങ്ങൾക്കും കരുത്തേകി.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നെടുമുടി വേണു മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ കമൽഹാസനൊപ്പം ഇൻഡ്യൻ, വിക്രമിനൊപ്പമുള്ള അന്ന്യൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ പെരുമ നേടിക്കൊടുത്തിരുന്നു.
അഭിനയത്തിനൊപ്പം സംഗീതവും സാഹിത്യവും എന്നും ആ ജീവിതത്തിനൊപ്പമുണ്ടായിരുന്നു. കവിതാ പാരായണത്തിലും നാടൻ പാട്ടുകളുടെ അവതരണത്തിലും നെടുമുടി സ്റ്റൈൽ തന്നെ അദ്ദേഹം പുലർത്തി. "അതിരു കാക്കും മലയൊന്നു തുടുത്തേ...' എന്ന പാട്ട് ഇന്നും നെടുമുടി വേണുവിന്റെ ശബ്ദത്തിൽ മാത്രം കേൾക്കാനാണ് മലയാളികൾ ആഗ്രഹിക്കുന്നത്.
18 ഗാനങ്ങൾ വിവിധ ചിത്രങ്ങളിലായി പാടി. മൂന്നു ഗാനങ്ങൾ എഴുതുകയും സംഗീതം പകരുകയും ചെയ്തു. നെടുമുടിയുടെ ഗാനങ്ങൾ എല്ലാം തന്നെ നാടൻ പാട്ടിന്റെയും നാടകക്കളരിയുടെ ബാലെയുടെ നിഴലും വീണിട്ടുള്ളതായിരുന്നു.
1989-ൽ പൂരം എന്ന ചിത്രത്തിലൂടെ സംവിധാന കുപ്പായവും അണിഞ്ഞു. സുഹൃത്തും നിർമാതാവുമായ ഡേവിഡ് കാച്ചാപ്പിള്ളിയുടെ സ്നേഹ നിർബന്ധമായിരുന്നു വേണുവിനെ സംവിധായകനാക്കിയത്. തല്ലിപ്പഴുപ്പിച്ചെടുത്ത സംവിധായകൻ എന്നു സ്വയം അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. 11 ചിത്രങ്ങൾക്ക് കഥ എഴുതുകയും നാലു ചിത്രങ്ങൾക്കു സംഭാഷണവും അഞ്ചു ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കി.
പിന്നീട് തന്റെ പ്രതിഭയെ വെല്ലുവിളിക്കുന്ന വേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ഈ പ്രതിഭ. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അതിനുള്ള നേർസാക്ഷ്യങ്ങൾ മാത്രം.
ഇപ്പോൾ തന്റെ വേഷം അഴിച്ചുവെച്ച് നെടുമുടി വേണു മയങ്ങുന്പോൾ ആരവത്തിലെ മരുതും തകരയിലെ ചെല്ലപ്പനാശാരിയും കള്ളൻ പവിത്രനും അപ്പുണ്ണിയും അടങ്ങുന്ന ജീവിൻ തുടിക്കുന്ന നിരവധി കഥാപാത്രങ്ങൾ ഇന്നും വിളങ്ങി നിൽക്കുന്നു.
ഒരുപക്ഷേ, ഇന്നു നെടുമുടി വേണുവിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ മനസിലേക്ക് ഓടിയെത്തിയത് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രമായ മകന്റെ മടിയിൽ കിടന്ന് മരിക്കുന്ന അച്ഛനെയാണ്... അതേ ചിത്രത്തിലെ പാട്ട് പറയുന്നതുപോലെ, മലയാളത്തിന്റെ നെഞ്ചിലെ മണ്വിളക്ക് ഊതിക്കെടുത്തിയിരിക്കുന്നു...
ലിജിൻ കെ. ഈപ്പൻ