സിനിമാക്കഥയെ വെല്ലുന്നതായിരുന്നു പുരട്ചിതലൈവി ജയലളിതയുടെ രാഷ്ട്രീയജീവിതം. ജയലളിതയുടെ ബയോപിക്ക് 'തലൈവി' സിനിമ പുറത്തിറങ്ങിയിട്ടു ഒരാഴ്ച കഴിഞ്ഞെങ്കിലും ജയലളിതയുടെ രാഷ്ട്രീയ, സിനിമാ ജീവിതം സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
അഭ്രപാളിയില്‍ ജയലളിത കഥാപാത്രമാകുന്ന ആദ്യസിനിമയല്ല തലൈവി. മോഹന്‍ലാല്‍ എംജിആറായി തിളങ്ങിയ മണിരത്നത്തിന്റെ ഇരുവറില്‍ ജയലളിതയെ അനുസ്മരിപ്പിക്കുന്ന കല്പനയെന്ന സാങ്കല്പികകഥാപാത്രമായി അഭിനയിച്ചത് ഐശ്വര്യ റായ് ആയിരുന്നു.
അതിനുശേഷം ഗൗതംമേനോന്റെ വെബ്സീരിസായ ക്വീനില്‍ ജയലളിതയായി പുനര്‍ജനിച്ചത് രമ്യാകൃഷ്ണന്‍. എ.എല്‍.വിജയ് സംവിധാനം ചെയ്ത തലൈവിയില്‍ ബോളിവുഡ് താരം കങ്കണ റണാവതാണ് ജയലളിതയെ വെള്ളിത്തിരയില്‍ എത്തിച്ചത്. മൂവരും ജയലളിതയുടെ രാഷ്ട്രീയസിനിമാ, ജീവിതം പകര്‍ന്നാടാന്‍ മത്സരിച്ചഭിനയിച്ചു.
ജയലളിതയായി മികച്ച പ്രകടനം കാഴ്ചവച്ചതാരെന്ന ചര്‍ച്ച നടക്കുകയാണെങ്കിലും തന്റെ വേഷം ചെയ്തുകാണാൻ ജയലളിതക്ക് ആഗ്രഹം ഐശ്വര്യ റായി ആയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ടിവി അവതാരകയായ സിമി അഗര്‍വാള്‍ ആണ് തലൈവി കണ്ട ശേഷം ഇക്കാര്യം ട്വീറ്റ് ചെയ്തത്.
സംഭവബഹുലമായ ജീവിതം നയിച്ച ജയലളിതയെക്കുറിച്ച് വേറെയും സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. മിഷ്കിന്റെ സംവിധാനസഹായി പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന നിത്യാമേനോന് ജയലളിതയായുള്ള സിനിമ "ദ അയണ്‍ ലേഡി', നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജിന്റെ ജയലളിത ബയോപിക്, ഭാരതിരാജ സംവിധാനം ചെയ്യുന്ന തായ് പുരട്ചി തലൈവി, ജയലളിത പ്രധാനകഥാപാത്രമാകുന്ന രാംഗോപാല്‍ വര്‍മ പ്രഖ്യാപിച്ച ശശികല എന്ന സിനിമ എന്നിവയെല്ലാം കേട്ടെങ്കിലും പിന്നീട് പുതിയ വിവരങ്ങളൊന്നുമുണ്ടായില്ല.
ജയലളിത ബയോപിക് പ്രഖ്യാപിച്ചപ്പോള്‍ തൃഷ, നയന്‍താര, വിദ്യാബാലന്, അനുഷ്ക ഷെട്ടി എന്നിവരുടെ പേരുകളാണ് തുടക്കത്തില്‍ ഉയര്‍ന്നു കേട്ടത്. സോഷ്യല്‍ മീഡിയകളില്‍ ഇതുസംബന്ധിച്ച വോട്ടെടുപ്പും നടന്നു. തൃഷയാകട്ടെ ഞാന്‍ റെഡിയാണെന്നു പറഞ്ഞു ത്രില്ലടിച്ചു പ്രസ്താവനയുമായി മുന്നോട്ടുവരികയും ചെയ്തു.
തിയറ്ററില്‍ കൂടാതെ ഒടിടിയിലും റിലീസ് ആകുന്ന തലൈവി ജയലളിതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. സംഭവബഹുലമായ ജീവിതത്തില്‍ ഇനിയും കഥകളേറെ പറയാന്‍ ബാക്കിയുള്ളതിനാല്‍ 'ജയലളിതസിനിമകള്' ഇനിയും പ്രതീക്ഷിക്കാം.
തലൈവി - കങ്കണ റണാവത്ത്
ആരനൂറ്റാണ്ടുകാലത്തെ ജയലളിതയുടെ ജീവിതമാണ് തലൈവിയില്‍ അവതരിപ്പിക്കുന്നത്. കുട്ടിക്കാലം മുതല്‍ അധികാരത്തിലേറുന്ന കാലം വരെയുള്ള കാലമാണ് സ്ക്രീനില്‍ തെളിയുന്നത്. ശശികലയായി മലയാളി താരം ഷംന കാസിം അഭിനയിച്ചിരിക്കുന്നു. കരുണാനിധിയായി നാസറും വേഷമിട്ടു.
സമുദ്രക്കനി, തമ്പി രാമയ്യ, ഭാഗ്യശ്രീ എന്നിവരും അഭിനേതാക്കളാണ്. 28 എംജിആര്‍-ജയലളിത സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പുനര്അവതരിപ്പിച്ചിരിക്കുന്നതും സിനിമയുടെ പ്രത്യേകതയാണ്.
ബാഹുബലി എഴുതിയ കെ.വി.വിജയന്ദ്രപ്രസാദും കൂടാതെ മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് തലൈവിയുടെ തിരക്കഥ ഒരുക്കിയത്. എംജിആറുമായുള്ള പ്രണയബന്ധവും പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയവുമെല്ലാം സിനിമയില്‍ പ്രമേയമാകുന്നു. എ.എല്‍.വിജയ് സംവിധാനം ചെയ്ത ബഹുഭാഷാചിത്രം രണ്ടരമണിക്കൂറാണ്.
കങ്കണയുടെ അഭിനയവും മികച്ച പ്രതികരണം ഏറ്റുവാങ്ങുന്നു. ഓണ്‍സ്ക്രീനിലും ഓഫ് സ്ക്രീനിലും തിളങ്ങിയ ഉരുക്കുവനിതയായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ജയലളിതയുടെ വിവിധ ജീവിതഘട്ടങ്ങളെ കങ്കണ ജീവസുറ്റതാക്കി മാറ്റി.
കഥാപാത്രത്തിനു വേണ്ടി 20 കിലോയാണ് കങ്കണ കൂട്ടിയത്. കഠിനപ്രയത്നവും തയാറെടുപ്പുകളും ഫലം കണ്ടതിന്റെ തെളിവാണ് കങ്കണയുടെ അഭിനയത്തിനു ലഭിക്കുന്ന പൂച്ചെണ്ടുകള്‍. കങ്കണക്ക് അഞ്ചാം ദേശീയ അവാര്‍ഡ് തന്നെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.
ക്വീന്‍ - രമ്യാ കൃഷ്ണന്
ജയലളിതയുടെ ബാല, കൗമാരം മുതല്‍ രാഷ്ട്രീയ ജിവിതം വരെ പറയുന്ന ക്വീന്‍ എന്ന വെബ്സീരീസില്‍ രമ്യാകൃഷ്ണന്റെ പ്രകടനം മികവുറ്റതായിരുന്നു. ജയലളിതയെ അനുസ്മരിപ്പിക്കുന്ന ശക്തി ശേഷാദ്രിയായി രമ്യാ കൃഷ്ണന് തിളങ്ങി. ജയലളിതയുടെ രാഷ്ട്രീയഅരങ്ങേറ്റം മുതലുള്ള വേഷമാണ് രമ്യാ കൃഷ്ണന് അഭിനയിച്ചത്.
ബാല്യകാലത്തില്‍ അനിഘ സുരേന്ദ്രനും യൗവ്വനകാലം അഞ്ജന ജയപ്രകാശുമാണ് അഭിനയിച്ചത്. ഇന്ദ്രജിത് എംജിആറായി വേഷമിട്ടു. പ്രശാന്ത് മുരുകേഷനും ഗൗതം മേനോനുമാണ് സിനിമ സംവിധാനം ചെയ്തത്. ആദ്യസീസണില്‍ പത്തുഎപ്പിസോഡ് ഇറക്കിയ സീരീസിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.
ജയലളിതയുടെ ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വെബ്സീരീസ് എംഎക്സ് പ്ലെയറിലാണ് റിലീസ് ചെയ്തത്. ക്വീന്‍ രണ്ടാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് ഗൗതം മേനോനും കൂട്ടരും.
ഇരുവര്‍ - ഐശ്വര്യ റായ്
ജയലളിതയുടെ സിനിമാറ്റിക് വേര്‍ഷനായിരുന്നു ഇരുവറില്‍ ജയലളിതയുടെ സാങ്കല്പികകഥാപാത്രമായ കല്പന. ഐശ്വര്യറായിയുടെ ആദ്യസിനിമയായിരുന്നു ഇരുവര്‍. എംജിആര്‍ -ജയലളിത ബന്ധത്തിന്റെ അടയാളങ്ങളായിരുന്നു ചിത്രത്തിലെ പലരംഗങ്ങളും. രാഷ്ട്രീയസമ്മര്‍ദങ്ങളാല്‍ ജയലളിതയുടെ കഥാപാത്രം അപൂര്ണമായിരുന്നെങ്കിലും ഐശ്വര്യയുടെ പ്രകടനം വാഴ്ത്തപ്പെട്ടു.
എംജിആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയ, വ്യക്തി ജീവിതത്തിന്റെ അംശങ്ങള്‍ വരച്ചുകാട്ടിയ സിനിമ തമിഴകത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി കണക്കാക്കുന്നു. ദ്രാവിഡരാഷ്ട്രീയവുമായി ഇഴുകി ചേര്‍ന്നുകിടക്കുന്ന രംഗങ്ങളുള്ള സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഐശ്വര്യ റായിയുടെ അഭിനയം സാക്ഷാല്‍ ജയലളിതക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
മോഹന്‍ലാല്‍, ഇന്ദ്രജിത്, അരവിന്ദ് സ്വാമി
മൂന്നുചിത്രങ്ങളിലും പക്ഷെ, എംജിആറായിരുന്നു താരം. ആനന്ദനായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. തലൈവിയില്‍ കങ്കണയോടൊപ്പം തന്നെ അരവിന്ദ് സ്വാമിയും കയ്യടി നടി. ക്വീനില്‍ ഇന്ദ്രജിത്തും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി.
എംജിആര്‍ മലയാളിയായതുകൊണ്ടുമാത്രമല്ല, മോഹന്‍ലാലിന്റെയും ഇന്ദ്രജിത്തിന്റെയും തന്മയത്വമാര്‍ന്ന അഭിനയത്തികവും കഥാപാത്രം അവരിലേക്കെത്താന്‍ കാരണമായി. ജയലളിതയുമായുള്ള ബന്ധവും അണ്ണാഡിഎംകെയുടെ തലപ്പത്തേക്കുള്ള രംഗപ്രവേശവും ഒടുവില്‍ മുഖ്യമന്ത്രികസേരയിലെ കിരീടധാരണവും സിനിമകളില്‍ രംഗങ്ങളായി.
ദ്രാവിഡരാഷ്ട്രീയത്തിന്റെ വിവിധതലങ്ങളില്‍ കഥ പറയുമ്പോള്‍ തന്നെ ഇരുവറില്‍ ജയലളിതയുമായുള്ള ബന്ധം മാത്രമല്ല കരുണാധിയുമായുള്ള സൗഹൃദവും രാഷ്ട്രീയഗതിവിഗതികളും പറഞ്ഞുവച്ചു. സമകാലീനരാഷ്ട്രീയസമ്മര്ദങ്ങളും സാഹചര്യങ്ങളും സിനിമകളുടെ തിരക്കഥയെഴുത്തില്‍ നിര്‍ണായകമായിട്ടുണ്ട്.
റീല്‍ ആന്‍ഡ് റിയല്‍ ജയലളിത
1961ല്‍ ഇന്ത്യന്‍-ഇംഗ്ലീഷ് ചിത്രമായ എപ്പിസല്‍ ആദ്യസിനിമ. 1964ല്‍ കന്നഡ ചിത്രമായ ചിന്നഡെ ഗോംബെ. 1965ല്‍ വി.വി. ശ്രീധറിന്റെ വെണ്ണിറആട്ടെ ആദ്യ തമിഴ് സിനിമ. 1965ല്‍ എംജിആറിനൊപ്പം ആയിരത്തില്‍ ഒരുവന്. പിന്നീട് എംജിആറിനൊപ്പം 28 ചിത്രങ്ങള്‍.
അന്നത്തെ ലേഡി സൂപ്പര്‍ സ്റ്റാറായി തിളങ്ങിയ കാലം. യുവാക്കളുടെ ഇദയക്കനി. ശിവജി ഗണേശന്, രവിചന്ദ്രന്‍, ജയശങ്കര്‍ എന്നിവരുടെയും നായികയായി.
1974ല്‍ എ. വിന്‍സന്റ് സംവിധാനം ചെയ്ത മലയാള സിനിമ ജീസസില്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടു. മികച്ച നടിക്കുള്ള തമിഴ്നാട് അവാര്‍ഡ് മൂന്നുതവണ നേടി. 1980ല്‍ അഭിനയിച്ച "നദിയെ തേടി വന്ന കടല്‍' ആണ് അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.
1982ലാണ് ജയലളിതയുടെ രാഷ്ട്രീയ പ്രവേശം. 1983ല്‍ തിരിച്ചെന്തൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ചുമതല. 1984ല്‍ ജയലളിത രാജ്യസഭാംഗം, 1989ല്‍ ബോഡിനായ്ക്കന്നൂരില്‍ നിന്ന് ജയിച്ച് നിയമസഭയില്‍. 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിയായി.
ആറു തവണ മുഖ്യമന്ത്രി. നിരവധി അഴിമതികേസുകള്. രണ്ട് തവണയായി 49 ദിവസം ജയിലില്‍ കിടന്നു. പ്രധാന കേസായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ കോടതി നാല് വര്‍ഷം തടവിനും 100 കോടി രൂപ പിഴയും ശിക്ഷിച്ചിരുന്നു.
ജയലളിതയുടെ ജനക്ഷേമപദ്ധതികള്‍, സൗജന്യസമ്മാനങ്ങള്‍. അമ്മ ബ്രാന്‍ഡ്, അമ്മ കുടിനിര്, അമ്മ ഇഡ്ഡലി, ഒരു രൂപയ്ക്ക് രാവിലത്തെ ഭക്ഷണം, രണ്ടു രൂപയ്ക്ക് ഉച്ചഭക്ഷണം എന്നീ ജനക്ഷേമ പദ്ധതികള്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരില് ഒരാളായി മാറിയ ജയലളിത ഡല്ഹിരാഷ്ട്രീയത്തിലും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016ലായിരുന്നു ജയലളിതയുടെ വിയോഗം.
രാഷ്ട്രീയത്തിലെ പുരുഷമേധാവിത്വത്തിനിടയില് അധികാരചെങ്കോല്‍ കൈവശം വച്ച വനിതാനേതാവ്. പരാജയങ്ങള്‍ എല്ലാം ചവിട്ടുപടിയാക്കിയ കരുത്തുറ്റവനിത. തമിഴകരാഷ്ട്രീയത്തിലെ ആദ്യവനിതാപ്രതിപക്ഷനേതാവാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും ഇന്ത്യന്രാഷ്ട്രീയത്തിലെ തന്നെ അനിഷേധ്യനേതാവെന്ന നിലയില്‍ അവര്‍ അറിയപ്പെടുന്നു.
1948 ഫെബ്രുവരി 24 കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരത്തിന് സമീപം മേലുക്കോട്ട് എന്ന സ്ഥലത്ത് തമിഴ്നാട്ടില്‍ നിന്നുള്ള അയ്യങ്കാര്‍ കുടുംബത്തില്‍ ജനനം. കോമളവല്ലി എന്നായിരുന്നു പേര്. പിതാവ് അഭിഭാഷകനായിരുന്ന ജയറാം, അമ്മ വേദവല്ലി.
രഞ്ജിത് ജോൺ