തമിഴ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ശങ്കര്‍. ബിഗ് ബഡ്ജറ്റ് സിനിമകളിലൂടെയാണ് ശങ്കര്‍ എല്ലാവരുടെയും ഇഷ്ടം നേടിയത്. ശങ്കറിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മുതല്വന്.
ആക്ഷന്‍ കിംഗ് അര്ജുന് നായകനായ സിനിമ പ്രമേയം കൊണ്ടും ശങ്കറിന്റെ സംവിധാനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനീഷ കൊയ്രാള, രഘുവരന് തുടങ്ങിയവരും അര്‍ജുനൊപ്പം സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. മുതല്വന് ശങ്കർ പിന്നീട് ബോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു.
നായക് എന്ന പേരില്‍ വന്ന സിനിമയില്‍ അനില്‍ കപൂറാണ് മുഖ്യ വേഷത്തില്‍ എത്തിയത്. മുഖ്യമന്ത്രിയാകാന്‍ ഒരു റിപ്പോര്‍ട്ടറിന് ഒരു ദിവസം അവസരം ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയില്‍ കാണിച്ചത്. അനില്‍ കപൂര്‍ ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ഇന്ന് ഈ കഥാപാത്രമായി അനില്‍ കപൂറിനെ അല്ലാതെ മറ്റൊരു നടനെയും സങ്കല്പ്പിക്കാന് കഴിയില്ല. കാരണം അദ്ദേഹം ആ കഥാപാത്രമായി സിനിമയില്‍ ജീവിക്കുക തന്നെയായിരുന്നു എന്നാണ് അഭിപ്രായങ്ങള്‍ വന്നത്.
എന്നാല്‍ അനില്‍ കപൂറിലേക്ക് അല്ല ഈ റോള്‍ ആദ്യം എത്തിയിരുന്നത്.ഒരഭിമുഖത്തിലാണ് നായകന്റെ കാസ്റ്റിംഗിനെ കുറിച്ചുളള അനുഭവങ്ങള്‍ ശങ്കര്‍ പങ്കുവെച്ചത്. ആമിര്‍ ഖാനെ ഈ റോള്‍ ചെയ്യാന്‍ ആദ്യം സമീപീച്ചിരുന്നതായി ശങ്കര്‍ പറയുന്നു.
പക്ഷേ, താനും ആമിറും തമ്മില്‍ പിന്നീട് ഒരു വലിയ ആശയ വിനിമയ ഗ്യാപ്പ് വന്നു. മുതല്വന് സിനിമയെക്കുറിച്ചുളള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എന്റേതുമായി പൊരുത്തപ്പെട്ടില്ല. അതിനാല്‍ ഞാന്‍ മറ്റ് ഓപ്ഷനുകളിലേക്ക് പോയെന്ന് ശങ്കര്‍ പറഞ്ഞു.
ആമിറിന് ശേഷം ഷാരൂഖ് ഖാനെയും നായക് റോളിനായി ശങ്കര്‍ സമീപിച്ചു. ഷാരൂഖ് ആമിറിനേക്കാള്‍ കൂടുതല്‍ സ്വീകാര്യനായിരുന്നു എന്ന് സംവിധായകന് പറയുന്നു. എന്നാല്‍ ആ സമയത്താണ് ടെലിവിഷന്‍ റിപ്പോര്‍ട്ടറായി ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിച്ചത്. ഷാരൂഖ് തന്നെയാണ് അത് നിർമിച്ചത്. അതിനാല്‍ സമാനമായ മറ്റൊരു വേഷം കുറഞ്ഞ സമയത്തിനുളളില്‍ വീണ്ടും ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് ഷാരൂഖ് ശങ്കറിനെ അറിയിച്ചു.
ഷാരൂഖും പിന്മാറിയതോടെ അടുത്തത് ആരെ സമീപിക്കണം എന്ന ആലോചനയിലായിരുന്നു ശങ്കര്‍. പിന്നീടാണ് ശങ്കറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സഹോദരന് അനില്‍ കപൂറിന് സന്തോഷമേയുളളൂ എന്ന് ബോണി കപൂര്‍ അറിയിച്ചതെന്നും ശങ്കർ അഭിമുഖത്തിൽ പറഞ്ഞു.
ആമീറും ഷാരൂഖും പിന്മാറി, ഒടുവിൽ അനിൽ കപൂർ വന്നു...
05:04 PM Sep 10, 2021 | Deepika.com