യുവസംവിധായകരെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ച മലയാള സിനിമാരംഗത്തേക്കു പുതിയ പ്രതീക്ഷകളുമായി ഒരു നവാഗത സംവിധായകന് കൂടി. അമ്പതോളം ഹ്രസ്വചിത്രങ്ങളൊരുക്കി സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടിയ ഷിജോ വര്‍ഗീസിന്റെ ആദ്യസിനിമ പാപ്പന്റേം സൈമന്റേം പിള്ളേര് പ്രേക്ഷകരിലെത്തി. മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലായി ഞായറാഴ്ച റിലീസ് ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേരിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
വഴിതെറ്റുന്ന യുവത്വത്തിന്റെ അപകടങ്ങളെ ചടുലമായി ആവിഷ്കരിക്കുന്നതാണു സിനിമ. ചോരത്തിളപ്പില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കൈയിലകപ്പെടുന്ന ചെറുപ്പക്കാരുടെ കഥ, കാലികമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയാക്കിയിട്ടുള്ളത്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാസംഘ നേതാക്കളായ പാപ്പനും സൈമണും പിന്നാലെ അക്രമത്തിനും കൊലപാതകത്തിനും ഇറങ്ങിപ്പുറപ്പെടുന്ന ചെറുപ്പക്കാര്‍ ചെന്നുപെടുന്ന അപകടങ്ങളിലൂടെയാണു സിനിമ പുരോഗമിക്കുന്നത്.
തന്റെ സുഹൃത്തിനു സംഭവിച്ച ദുരന്തമാണു പാപ്പന്റേം സൈമന്റേം പിള്ളേരുടെ പ്രമേയത്തിനു പ്രചോദനമായതെന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഷിജോ വര്‍ഗീസ് പറഞ്ഞു. ദീര്‍ഘകാലത്തെ സ്വപ്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിരവധി പേരുടെ കൂട്ടായ്മയുടെയും ഫലമാണു തന്റെ ആദ്യസിനിമ. കോവിഡ് ഉള്‍പ്പടെ പ്രതിസന്ധികള്‍ ഏറെയുണ്ടായെങ്കിലും സിനിമ റിലീസ് ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും ഷിജോ പറഞ്ഞു. ആലുവ വെള്ളാരപ്പിള്ളി സ്വദേശിയാണു ഷിജോ.
ജെയിംസ് പാറയ്ക്ക, കോട്ടയം പ്രദീപ്, കണ്ണൂര്‍ വാസുട്ടി, ബിനു അടിമാലി, നാരായണന്‍കുട്ടി, ശിവാനന്ദന്, ശാന്തകുമാരി എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം യുവനിരയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രസാദ് പാറപ്പുറം, സോജിന് ജെയിസ് എന്നിവരുടെ വരികൾക്ക് കലാമണ്ഡലം ജോയി ചെറുവത്തൂര്‍ ഈണം പകരുന്നു.