കൗമാരത്തിന്റെ തുടക്കത്തിലാണെങ്കിലും ഇരുത്തംവന്ന സംഗീതജ്ഞനെപ്പോലെയാണ് പി. ആനന്ദ് ഭൈരവ് ശര്‍മ്മ. ശ്രീക്ക് മ്യൂസിക്കിനുവേണ്ടി അഞ്ച് ഓണപ്പാട്ടുകള്‍ക്ക് സംഗീതസംവിധാനവും ഓർക്കസ്ട്രേഷനും നിർവഹിച്ച് വാദ്യോപകരണങ്ങൾ വായിച്ചിരിക്കുകയാണ് പതിനാലുകാരനായ ആനന്ദ് ഭൈരവ് ശര്‍മ.
പ്രശസ്ത ചലച്ചിത്ര പിന്നണിഗായകരായ കാവാലം ശ്രീകുമാര്‍, മധു ബാലകൃഷ്ണന്, സരിത രാജീവ്, സ്വരസാഗര്‍ എന്നിവരാണ് ശ്രീക്ക് മ്യൂസിക്ക് ഓണപ്പാട്ടുകള്‍ 2021 എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ഗാനങ്ങളുടെ പ്രകാശനം ചിങ്ങം ഒന്നിന് സംഗീതസംവിധായകനും ആനന്ദിന്റെ നിലവിലുള്ള ഗുരുവുമായ എം. ജയചന്ദ്രന് അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജിലൂടെ നിര്‍വഹിച്ചു. ഗാനരചയിതാവായ ശ്രീകാന്ത് എം. ഗിരിനാഥ് ആണ് പാട്ടുകളുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
കൊല്ലം ശ്രീശ്രീ അക്കാദമിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ആനന്ദ് ശാസ്ത്രീയസംഗീതത്തിനു പുറമേ പതിനൊന്ന് സംഗീതോപകരണങ്ങള്‍ അഭ്യസിക്കുന്നുണ്ട്. മൃദംഗവിദ്വാന്‍ മുഖത്തല എന്‍. പ്രവീണ്‍ ശര്‍മയുടെയും കാവാലം നാരായണപ്പണിക്കരുടെ ശിഷ്യയായ സോപാന സംഗീതജ്ഞ ആശയുടെയും മകനാണ് ആനന്ദ്. മാതാപിതാക്കളില്‍ നിന്നും സംഗീതം അഭ്യസിച്ചുതുടങ്ങിയ ആനന്ദിന് വയലിനില്‍ വിദ്വാന് ശശികുമാര്‍ ആണ് ഗുരു. മിക്ക സംഗീതോപകരണങ്ങളും ആനന്ദ് സ്വന്തമായി അഭ്യസിക്കുകയായിരുന്നു.
വിഘ്നേശ്വരാ വൃദ്ധികാരണാ എന്നു തുടങ്ങുന്ന ഗണപതിസ്തുതി വാഗധീശ്വരീ രാഗത്തിലാണ് ആനന്ദ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞന് കാവാലം ശ്രീകുമാര്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദിന്റെ ഗുരു പ്രശസ്ത സംഗീത സംവിധായകനായ എം.ജയചന്ദ്രന് ആദ്യം പഠിപ്പിച്ച രാഗമാണിത്.
മധു ബാലകൃഷ്ണന് ആലപിച്ച ഉത്രാടപ്പുലരിയില്‍ എന്ന ഗാനം കമാസ് രാഗത്തിലും സ്വരസാഗര്‍ ആലപിച്ച തൊടിയെല്ലാം വാടികളായി... എന്നു തുടങ്ങുന്ന ഗാനം ഹംസധ്വനി രാഗത്തിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഹരികാംബോജി രാഗത്തില്‍ തൃക്കാക്കര തേവരുക്ക് തിരുവാറാട്ട്, ഓണം വന്നേ പൊന്നോണം വന്നേ എന്നീ രണ്ട് ഗാനങ്ങള്‍ ഈണം നല്‍കിയിട്ടുണ്ട്. കാവാലം ശ്രീകുമാര്‍, സരിത രാജീവ് എന്നിവരാണ് യഥാക്രമം ഈ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.
ഗാനങ്ങള്‍ ശ്രീക്ക് മ്യൂസിക്ക് യൂട്യൂബ് ചാനലില്‍ നിന്നും സംഗീതാസ്വാദകര്‍ക്ക് ഓണനാളുകളില്‍ കേള്‍ക്കാവുന്നതാണ്.