മലയാളത്തിന് ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുളള സംവിധായകനാണ് വി.എം. വിനു. സൂപ്പര്‍ താരങ്ങളെ വെച്ചുളള സംവിധായകന്റെ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള ബാലേട്ടന്, മമ്മൂട്ടിയെ നായകനാക്കിയുള്ള പല്ലാവൂര്‍ ദേവനാരായണന്, വേഷം, ബസ് കണ്ടക്ടര്‍ എന്നീ വി.എം. വിനു ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു.
1999ലാണ് മമ്മൂട്ടി-വി.എം. വിനു കൂട്ടുകെട്ടില്‍ പല്ലാവൂര്‍ ദേവനാരായണന് ഇറങ്ങുന്നത്. മമ്മൂക്ക ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിലാണ് ഒരുങ്ങിയത്. എം. മണി നിര്‍മ്മിച്ച ചിത്രം വന്‍ഹിറ്റായി മാറി. അതേസമയം പല്ലാവൂര്‍ ദേവനാരായണന് എന്ന സിനിമയെക്കുറിച്ചു ചിന്തിക്കുന്ന സമയത്ത് മമ്മൂക്ക തന്നെ ഈ കഥാപാത്രം ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് പറയുകയാണ് വി.എം. വിനു.
തന്റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് മറക്കാനാവാത്ത സിനിമയെ കുറിച്ച് വിഎം വിനു മനസു തുറന്നത്.
മമ്മൂക്ക അതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. പല്ലാവൂര്‍ ദേവനാരായണനില്‍ ചെണ്ട കൊട്ടുന്ന സീനെല്ലാം മമ്മൂക്ക ഗംഭീരമായി ചെയ്തിരുന്നു. ആ കൊറിയോഗ്രാഫി ഗംഭീരമായിരുന്നു. ചെണ്ടമേളം സാധാരണ കാണാറുളള പോലെ പെര്‍ഫെക്ടായി തന്നെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കാനായി. മമ്മൂക്കയും ചെണ്ടക്കാരുമായുളള കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. മമ്മൂക്ക അത് കറക്ടായിട്ട് തന്നെ ചെയ്തു, അതുപോലെ തന്നെ ഓപ്പോസിറ്റുളളവരും.
ഭയങ്കരമായ ഒരു മല്‍സരം പോലെ അന്ന് ഫീൽ ചെയ്തു. കാരണം നമ്മള് അതില്‍ ലയിച്ചുപോവും. മമ്മൂക്കയുടെ ബോഡി ലാംഗ്വേജ് ഒക്കെ കറക്ടായി തന്നെ വന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍ ഈ സീനിനെല്ലാം തിയറ്ററുകളില്‍ വലിയ കൈയ്യടി ആയിരുന്നു. കൈയടിയുടെ പൂരമായിരുന്നു.
മമ്മൂക്ക ചെണ്ട കൊട്ടുന്ന സീനുകളിലൊക്കെ ഞാന്‍ എന്തോണോ ആഗ്രഹിച്ചത് അത് ചിത്രീകരണത്തില്‍ ഉടനീളം എനിക്ക് ലഭിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഞാന്‍ അദ്ദേഹത്തെ പോയി കെട്ടിപ്പിടിച്ചു. ചെണ്ടക്കാര് വരെ അദ്ദേഹത്തെ പ്രശംസിച്ചു. മമ്മൂക്കയുടെ തൊട്ടടുത്ത് നിന്ന് കൊട്ടിയവരൊക്കെ പ്രഗത്ഭരായ ചെണ്ടക്കാരാണ്. മമ്മൂക്ക ചെണ്ട കൊട്ടുമ്പോള്‍ കണ്ടുനിന്നവരെല്ലാം ആവേശത്തിലായിരുന്നു-വി.എം. വിനു പറയുന്നു.
ആ സീൻ ഷൂട്ട് കഴിഞ്ഞപ്പോൾ മമ്മൂക്കയെ കെട്ടിപ്പിടിച്ച് വി.എം. വിനു
05:44 PM Aug 13, 2021 | Deepika.com