കഠിനാദ്ധ്വാനവും ആത്മാർപ്പണവും ചെയ്യുന്ന തൊഴിലിനോടുള്ള അത്യപൂർവമായ സമർപ്പണവുമാണ് മമ്മൂട്ടി . മലയാളത്തിന്റെ ഒരു ആൽമരമായി നിൽക്കാൻ കാരണമെന്ന് സംവിധായകൻ ഭദ്രൻ മാട്ടേൽ. അയ്യർ ദി ഗ്രേറ്റ് -ലെ സൂര്യനാരായണനെ അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് പകരം മറ്റൊരു നടനില്ലെന്നും ഭദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഭദ്രന്റെ വാക്കുകൾ
അല്പം വൈകിപ്പോയെങ്കിലും പറയാതിരിക്കാൻ വയ്യ!!!
അട്ടപ്പാടിയിലെ കൊടും തണുപ്പും, മഴയും ഒന്നിനും പ്രചോദനമായില്ല...
മലയാള സിനിമയുടെ തുടക്കം മുതൽ ഇന്നുവരെ എത്രയോ നടീനടന്മാർ വന്നു പോകുന്നു.
ചിലർ മാത്രം പതിരില്ലാത്ത ആൽമരങ്ങൾ ആയി ശേഷിക്കുന്നു. മലയാളത്തിന്റെ ഒരു ആൽമരമായി ശ്രീ മമ്മൂട്ടി ഇന്നും വേറിട്ട് നിൽക്കുന്നു. അത് ഭാഗ്യം കൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. അതിന്റെ പുറകിൽ കഠിനാദ്ധ്വാനവും, ആത്മാർപ്പണവും, ചെയ്യുന്ന തൊഴിലിനോടുള്ള അത്യപൂർവമായ സമർപ്പണവും ആണ് ഇന്നും ഈ നടനെ കരുത്തുള്ളവനാക്കുന്നത്.
അദ്ദേഹത്തിന്റെ കരിയറിലെ 50 വർഷം തികഞ്ഞിട്ടും ഇപ്പോഴും പൊടി പറ്റാതെ, ചെളി പുരളാതെ, യൗവനം മങ്ങാതെ നിൽക്കുന്നതിന്റെ പുറകിൽ മുക്കൂട്ടുമരുന്നുകളുടെയോ, ഉഴിച്ചിലുകളുടെയോ, പിൻബലം കൊണ്ടല്ല. മറിച്ച് കൃത്യതയോടെയുള്ള തന്റെ ശീലങ്ങളും, ശരീര ശുദ്ധിയുമാണ്.
“പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി.”
എന്റെ അയ്യർ ദി ഗ്രേറ്റ് -ലെ സൂര്യനാരായണനെ അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് പകരം ഇനിയൊരു കൊടിമരമില്ല.
അന്ന് മലയാളത്തിലെ ഒരു പ്രഗത്ഭ നടൻ എന്നോട് പറയുകയുണ്ടായി...
“അയ്യർ ദി ഗ്രേറ്റ് -ലെ Prediction നുകളും അതിലെ Happening കളും ആണ് അതിലെ ഹീറോ. Why Mammootti ??
Why not Nedumudi Venu ??”
ഞാൻ അദ്ദേഹത്തോട് ചിരിച്ചു കൊണ്ട് പറഞ്ഞു...
" വൈകുണ്ഠം സൂര്യനാരായണനെ കവടിക്ക് പുറകിൽ ഇരിക്കുന്ന ഒരു കണിയാൻ ലെവലിൽ കാണരുത് ".
പിന്നീട് ഗുഡ് ലക്കിലെ പ്രിവ്യു കണ്ടതിനു ശേഷം അദ്ദേഹം തന്നെ പറയുകയുണ്ടായി...
"മമ്മൂട്ടി ഗംഭീരമായിരിക്കുന്നു" എന്ന്.
അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നില്ലാത്തത്കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.
പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി
12:16 AM Aug 08, 2021 | Deepika.com