സംസ്ഥാന സർക്കാറിന്റെ ദൃശ്യമാധ്യമ രംഗത്തെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ശശികുമാർ അർഹനായി. രണ്ടു ലക്ഷം രൂപയും പ്രശംസാ പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
കെ. സച്ചിദാനന്ദൻ ചെയർമാനും വെങ്കിടേഷ് രാമകൃഷ്ണൻ, എസ്. ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
കേരളത്തിൽ ഗൗരവമുള്ള ഒരു ടെലിവിഷൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ശശികുമാർ. മലയാള ദൃശ്യമാധ്യമ പ്രവർത്തനത്തിന് മതേതര പുരോഗമന മൂല്യങ്ങളിൽ ദിശാബോധം നൽകുകയും ഈ രംഗത്ത് സജീവമായി ഇടപെടുകയും ചെയ്യുന്ന പ്രവർത്തകനെന്ന നിലയിലുള്ള അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതിയെന്ന് ജൂറി അഭിപ്രായപെട്ടു.
ദൂരദർശനിലൂടെയാണ് മാധ്യമ പ്രവർത്തനത്തിന്റെ തുടക്കം. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനൽ ഏഷ്യാനെറ്റിന്റെ സ്ഥാപകനാണ്. നിലവിൽ ചെന്നൈ ഏഷ്യൻ കോളജ് ഓഫ് ജോർണലിസം സ്ഥാപനത്തിന്റെ ചെയർമാനാണ്. ഡോക്യൂമെന്ററികളും ഫീച്ചർ സിനിമകളും നിർമ്മിച്ചിട്ടുണ്ട്.
ഇനിയു മരിച്ചിട്ടില്ലാത്ത നമ്മൾ, ലൗഡ് സ്പീക്കർ, എന്ന് നിന്റെ മൊയ്തീൻ, ലവ് 24x7 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്.
പ്രേം ടി. നാഥ്
പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അവാർഡ് ശശികുമാറിന്
06:27 PM Aug 02, 2021 | Deepika.com