മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993-ല്‍ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകര്‍ കാണുന്നു. നകുലനും സണ്ണിയും രാമനാഥനും ഗംഗയും നാഗവല്ലിയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയുമെല്ലാം മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് മണിച്ചിത്രത്താഴ് പിറക്കുന്നത്. ഈ താരങ്ങള്‍ക്കൊപ്പം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖമായിരുന്നു രാമനാഥന്. ഡോ. ശ്രീധര്‍ ശ്രീറാം ആയിരുന്നു അന്ന് നാഗവല്ലിയുടെ രാമനാഥനായി എത്തിയത്. മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീധര്‍ മലയാളി പ്രിയങ്കരനായി. സിനിമ റിലീസായി 28 വര്‍ഷം കഴിയുമ്പോഴും ഇന്നും രാമനാഥന് മലയാളി പ്രേക്ഷകരുടെ മനസുകളില്‍ നൃത്തം ചെയ്യുന്നുണ്ട്.
മലയാളി അല്ലെങ്കിലും മലയാളി പ്രേക്ഷകരുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണുളളത്. ഇപ്പോഴിതാ മലയാളി പ്രേക്ഷകര്‍ നല്കുന്ന സ്നേഹത്തെ ക്കുറിച്ച് വാചാലനായി ഡോ ശ്രീധര്‍ ശ്രീറാം. ഒരഭിമുഖത്തിലാണ് മണിച്ചിത്രത്താഴ് എന്നത് ശരിക്കും ഒരു ചരിത്രമാണെന്ന് അദ്ദേഹം പറയുന്നത്.
മണിച്ചിത്രത്താഴിലെ രാമനാഥന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ്. കന്നഡ സിനിമയില്‍ ഏകദേശം 65-ല്‍ പരം സിനിമകളില്‍ അഭിനയിച്ചു. എങ്കിലും രാമനാഥന് തന്നെയാണ് മറക്കാനാവാത്ത ഒരു കഥാപാത്രം.
മലയാള സിനിമ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നഗവല്ലിയും രാമനാഥനും കൂടിയുള്ളത്. ഒരു ചിത്രം നാലോ അഞ്ചോ വര്‍ഷമൊക്കെ ഓര്‍മയില്‍ നില്ക്കും. എന്നാല്‍ മണിച്ചിത്രത്താഴ് അങ്ങനെയല്ല. എല്ലാമാസവും ഏതെങ്കിലുമൊക്കെ ചാനലില്‍ ഉണ്ടാകും അന്നൊക്കെ ഫോണ്‍വിളികളും ഉറപ്പാണ്.
കന്നഡ സിനിമയില്‍ സജീവമായിരുന്ന സമയത്തായിരുന്നു രാമനാഥന് ആകുന്നത്. ശോഭന വഴിയാണ് ചിത്രത്തില്‍ എത്തിയത്.. ഞാനും ശോഭനയും ഒരുമിച്ച് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ശോഭനയാണ് ഫാസില്‍ സാറിനോട് എന്റെ പേര് നിര്‍ദേശിക്കുന്നത്.
വളരെ സങ്കീര്‍ണമായ അവതരണശൈലിയാണ് മണിച്ചിത്രത്താഴിന്റേത്. ഞാനും ശോഭനയും പ്രഫഷണല്‍ നര്‍ത്തകരായത് കൊണ്ട് നൃത്ത സംവിധായകന് ഞങ്ങളോട് തന്നെ ചുവടുകള്‍ ചിട്ടപ്പെടുത്താന്‍ പറഞ്ഞു.ശോഭനയാണ് സ്റ്റെപ്പുകള്‍ ഏറെയും നിര്‍ദേശിച്ചത്. നാഗവല്ലിയെ നൃത്തത്തിലൂടെ മന്ത്രവാദകളത്തിലേക്ക് കൊണ്ട് വരുന്നത് എന്റെ നിര്‍ദേശമായിരുന്നു - ചിത്രത്തിനെ കുറിച്ചുള്ള ഓര്മ പങ്കുവച്ചു ശ്രീധർ പറഞ്ഞു.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. ചില നടിമാരുടെ പേരിനോടൊപ്പം ചില മാഗസിനുകളില്‍ ഗോസിപ്പ് വന്നു. അപ്പേഴേക്കും വീട്ടുകാര്‍ വിവാഹം ആലോചിച്ചു തുടങ്ങി. അപ്പോഴാണ് അനുവിനെക്കുറിച്ചു പറഞ്ഞത്.
ഞാന്‍ നൃത്തം അഭ്യസിക്കുന്നിടത്ത് ജൂനിയറായിരുന്നു അനുരാധ. അന്നു മുതലേ ഞാന്‍ അനുവിനെ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ താല്പര്യത്തോടെയാണ് അനു നൃത്തം അഭ്യസിക്കുന്നത്. പിന്നീട് ചെന്നൈ കലാക്ഷേത്രയിലായിരുന്നു അനു പഠിച്ചത്. വിവാഹശേഷം ഞങ്ങളൊരുമിച്ച് വേദികളിലെത്തിത്തുടങ്ങിയെന്നും ശ്രീധര്‍ പറഞ്ഞു.