ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് നരന്.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഇന്നും പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും പുഴയിലേക്ക് ഒഴുകിയെത്തുന്ന തടി പിടിച്ചെടുക്കുന്ന രംഗങ്ങള്‍. എന്നാല്‍ അത്യന്തം അപകടം നിറഞ്ഞതായിരുന്നു ഷൂട്ടിംഗ് എന്ന് പറയുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറായിരുന്ന ജോസഫ് നെല്ലിക്കല്‍. ഒരഭിമുഖത്തിലാണ് ജോസഫ് നെല്ലിക്കല്‍ ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.
തമിഴ്നാട്- കര്‍ണാടക ബോര്‍ഡറിലുള്ള ഹൊഗ്ഗനക്കല് വച്ചാണ് ചിത്രീകരണം നടത്തിയത്. അന്ന് കര്‍ണാടകയിലെ ഡാം തുറന്ന് വിട്ടിരുന്ന സമയമായിരുന്നു. മുതലയും ചീങ്കണ്ണിയുമടക്കം ഒഴുകിയെത്തിയ പുഴയിലേക്കാണ് മോഹന്‍ലാല്‍ എടുത്ത് ചാടിയതെന്ന് ജോസഫ് പറയുന്നു.
ഞങ്ങള്‍ നേരത്തെ കണ്ടു വച്ച പുഴയായിരുന്നില്ല ഷൂട്ട് ചെയ്യാന്‍ ചെന്നപ്പോള്‍ ഉണ്ടായിരുന്നത്. ഡാം തുറന്നു വിട്ട സമയമായതിനാല്‍ പുഴ കുത്തിയൊലച്ച് ഒഴുകുകയായിരുന്നു. ചീങ്കണ്ണിയും മുതലയുമൊക്കെ ഒഴുകിപ്പോകുന്നതു കാണാമായിരുന്നു.
ഫൈബര്‍ കൊണ്ടുള്ള വലിയ തടിയാണ് മോഹന്‍ലാല്‍ വെള്ളത്തില്‍ നിന്നു വലിച്ചു കൊണ്ടു വരുന്നത്. പൊള്ളാച്ചിയിലെ തടിമില്ലില്‍ നിന്നു ശരിക്കുമുള്ള തടിയുടെ അളവെടുത്താണ് ഫൈബര്‍ കൊണ്ടു മരത്തടിയുണ്ടാക്കിയത്. മലവെള്ളപ്പാച്ചിലില്‍ നിന്നു ലാലേട്ടന് വലിച്ചു കൊണ്ടു വരുന്ന വലിയ തടികള്‍ പുഴയില്‍ തന്നെ നിന്നിരുന്ന വലിയ മരത്തില്‍ ലോക്കിട്ടു തടഞ്ഞുനിര്‍ത്തുകയായിരുന്നു.
സാധാരണ മരങ്ങള്‍ പുഴയില്‍ വളരാറില്ല. പുഴോരത്തു നിന്ന ഒട്ടേറെ മരങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ പുഴയിലായി. അതുകൊണ്ട് ഒഴുകിവരുന്ന തടികള്‍ ഈ മരങ്ങളില്‍ കെട്ടിയിടാനും നല്ലതു പോലെ ഈ രംഗങ്ങള്‍ ചിത്രീകരിക്കാനുമായി.
വെള്ളത്തില്‍ ചാടാനായി ഞങ്ങള്‍ അണിയറക്കാര്‍ ഒരു ഡ്യൂപ്പിനെ തയാറാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ എല്ലാം ഓക്കെയല്ലേ... എന്നു ചോദിച്ച ശേഷം ലാലേട്ടന് തന്നെ ഡ്യൂപ്പില്ലാതെ ആ രംഗങ്ങളില്‍ ഭംഗിയായി അഭിനയിക്കുകയായിരുന്നു. ഞങ്ങളുടെ ആ ഉറപ്പായിരുന്നു ലാലേട്ടന്റെ വിശ്വാസം- ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.
ആ സീനിൽ ഡ്യൂപ്പിനെ റെഡിയാക്കി നിർത്തി; മോഹൻലാൽ വന്നപ്പോൾ കഥമാറി!
05:38 PM May 23, 2021 | Deepika.com