നടി ബീന ആന്റണി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നെന്ന വെളിപ്പെടുത്തലുമായി ഭർത്താവും നടനുമായ മനോജ് കുമാർ. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ബീന കടന്നു പോയ സാഹചര്യം മനോജ് അറിയിച്ചത്. ഈശ്വരന്റെ അനുഗ്രഹം കൊണ്ടും ഡോക്ടര്‍മാരുടെ സഹായവും കൊണ്ടാണ് ബീന രക്ഷപ്പെട്ടതെന്നും മനോജ് പറയുന്നു. ബീന ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് മോഹന്‍ലാലും മമ്മുട്ടിയും വിവരങ്ങള്‍ തിരിക്കിയിരുന്നെന്നും മനോജ് പറഞ്ഞു.
മനോജ് കുമാറിന്റെ വീഡിയോയില്‍ നിന്ന്
ജീവിതത്തിൽ തീച്ചൂളയുടെ അകത്തുകൂടി പോകുന്ന അവസ്ഥയിലാണ് ഞാൻ. നാല് ദിവസം എന്റെ അവസ്ഥ അങ്ങനെയായിരുന്നു. ലോക്ഡൗൺ തുടങ്ങും മുമ്പ് ഒരു ഷൂട്ടിനു പങ്കെടുക്കാൻ പോയപ്പോൾ അവിടെയൊരാൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം.
സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവർ റൂം ക്വാറന്റൈനിൽ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്റീനിൽ ഇരുന്ന് മാറുമെന്ന് കരുതി. പക്ഷേ ഓക്സിമീറ്റര്‍ വച്ച് നോക്കിയപ്പോള്‍ ഓക്സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു.
ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി. ഇനിയും വച്ചുകൊണ്ടിരുന്നാൽ ആപത്താകുമെന്ന് ഞാൻ പറഞ്ഞു. ഇതു പറഞ്ഞതോടെ അവൾ കരച്ചിലായി. എന്തുചെയ്യാനാകും. സ്നേഹപൂർവം ശാസിച്ച് നിർബന്ധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുറത്ത് ധൈര്യം കാണിച്ചാണ് ഞാൻ അവളെ ആശുപത്രിയിലേയ്ക്ക് അയയ്ക്കുന്നത്. എറണാകുളം മെഡിക്കൽ സെൻട്രലിലാണ് അഡ്മിറ്റ് ചെയ്തത്.
ആന്റിജെൻ ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു. പിറ്റേദിവസം ആർടിപിസിആറിൽ കോവിഡ് പോസിറ്റിവ് ആയിരുന്നു. നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ പറഞ്ഞു. ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഇവർ പറയുന്നു. ഇതൊക്കെ ഞാൻ ആരോടും പറഞ്ഞില്ല, ഇതിനിടെ ബീന വിളിക്കും. അവളോട് എന്തെങ്കിലും പറയാൻ പറ്റുമോ? ഇവർ എന്നെ വലിയ മഹാരോഗിയെപ്പോലെ കാണുന്നുവെന്നൊക്കെ എന്നോടു പറഞ്ഞു. അപ്പോഴും ഞാൻ ഒന്നും അവളോടു പറഞ്ഞില്ല.
പക്ഷേ അവൾ ആശുപത്രിയിൽ അവരോടും ദേഷ്യപ്പെടാൻ തുടങ്ങിയതോടെ സത്യം ഞാൻ പറഞ്ഞു. ചെറിയ ന്യുമോണിയ ഉണ്ട്. അതിന് നല്ല ചികിത്സ വേണമെന്നു പറഞ്ഞു. അതെന്താ എന്നോടു നേരത്തെ പറയാഞ്ഞത് എന്ന് അവള് എന്നോടു ചോദിച്ചു. ചെകുത്താനും കടലിലും നിൽക്കുന്ന മാനസിക അവസ്ഥയിലായിരുന്നു ഞാൻ. പിന്നീട് ഇതൊക്കെ പറഞ്ഞ് അവളെ മനസിലാക്കി.
എന്റെ അമ്മയും അച്ഛനുമൊക്കെ അവളുടെ കാര്യം ചോദിച്ച് എല്ലാ ദിവസവും വിളിക്കും. ഒരു കുഴപ്പവുമില്ലെന്ന് ഞാൻ പറയും. സത്യം പറഞ്ഞാൽ കരഞ്ഞുകൊണ്ടാണ് ഞാനത് പറയുന്നത്. ഈശ്വരനാണ് എനിക്ക് ശക്തി നൽകിയത്. അല്ലെങ്കിൽ ഹൃദയാഘാതം വന്ന് മരിച്ചുപോയേനെ.
പിന്നീട് ആശുപത്രിയിൽ നിന്നും വിളിച്ചു പറഞ്ഞു, ‘ന്യുമോണിയ കുറയാത്ത സാഹചര്യമാണ്. ഇവിടെ ഐസിയു ഫുൾ ആയി ഇരിക്കുവാണ്. വേറെ ആശുപത്രിയിലും ഐസിയു ഉണ്ടോ എന്ന് ഒന്ന് നോക്കണേ’...ഇതു കേട്ടതും എന്റെ കയ്യും കാലും വിറച്ചു. എന്തുചെയ്യണമെന്ന് അറിയില്ല, പല ആശുപത്രികളിലും വിളിച്ചു ചോദിച്ചു, അവിടെയൊന്നുമില്ല. ഈ വിവരം ബീനയെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. പേടിക്കേണ്ടെന്നും ഐസിയുവിന്റെ ആവശ്യം വരില്ലെന്നും എന്നെ ആശ്വസിപ്പിച്ചു.
അങ്ങനെ അടുത്ത ദിവസങ്ങളിൽ ബീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ ഡോക്ടർമാരുടെ അടുത്ത് അവളെ എത്തിച്ചത് ഈശ്വരനാണ്.
‘അമ്മ’ ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ഈ വിവരങ്ങളൊക്ക അറിഞ്ഞിരുന്നു. ലാലേട്ടൻ വോയ്സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക് എല്ലാ ദിവസവും തന്നെ ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു.
ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ആ മഹാനടന്മാര് ഞങ്ങളെ ഓർത്തു. അതൊക്കെ ഞങ്ങൾ ശക്തി നൽകി. സീമ ചേച്ചി വിളിച്ചിരുന്നു. അവളെയും വിളിച്ചു. നിങ്ങൾ ഇതിനെ നിസാരമായി കാണരുത്. മരുന്നില്ലാത്ത രോഗമാണ്. നമ്മളെല്ലാം ബന്ധിതരാണ്. ഞാൻ അനുഭവിച്ചത് മറ്റുള്ളവർക്ക് വരാതിരിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത്. രണ്ട് മാസ്ക് ധരിക്കണം.
വീഡിയോയില്‍ ഡോക്ടമാരുടെ പേരെടുത്ത് മനോജ് നന്ദി പറയുന്നുണ്ട്. മനോജ് യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് ബീന രക്ഷപ്പെട്ടത് വെളിപ്പെടുത്തലുമായി മനോജ്
12:10 PM May 11, 2021 | Deepika.com