ലോക്ഡൗണിലെ വിരസതയിൽനിന്നും പുതിയ ലോകത്തിന്റെ കാഴ്ചാനുഭവത്തിലേക്കു കാലെടുത്തുവച്ച പാലാ പൂവരണി സ്വദേശി സാംജി പഴയപറന്പിൽ ഇന്നു ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്.
28 വർഷമായി ഫോട്ടോഗ്രഫി മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 23 ഷോർട്ട് ഫിലിമുകളാണ് നിർമിച്ചത്. വർഷങ്ങൾക്കു മുന്‍പ് മൂന്നു ഷോർട്ട് ഫിലിമുകൾ നിർമിച്ചിരുന്നെങ്കിലും കഴിഞ്ഞ ലോക്ഡൗണ്‍ കാലമാണു പുതിയ ദിശാബോധം നൽകിയതെന്നു സാംജി പറയുന്നു.
ലോക്ഡൗണിൽ തൊഴിൽ ഉപകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനാണ് ഷോർട്ട് ഫിലിം രംഗത്തേക്കു സജീവമാകുന്നത്. മെഡിക്കൽ രംഗത്ത് നടക്കുന്ന അവയവ ബിസിനസ് പശ്ചാത്തലമാക്കി ഒരുക്കിയ കാശ് ആയിരുന്നു ആദ്യചിത്രം.
പിന്നീട് വീട്ടിലെ ഊണ്, പിന്നിൽ, സുബാഷിന്റെ കേസ് ഡയറി, ലോക് ഡൗണ്‍ 4 ഭാഗങ്ങൾ, കടക്കാരൻ, എന്റെ സാനിറ്റൈസർ, തിരിച്ചറിവ്, തവള പ്രാഞ്ചി, ദി ഡ്രെഡ്, സാദൃശ്യം എന്നിങ്ങനെ നിരവധി ചെറുചിത്രങ്ങൾ ഒരുക്കി. ഇതിൽ 20 ചിത്രങ്ങൾ സംവിധാനം ചെയ്തത് സുഹൃത്തും സഹപ്രവർത്തകനുമായ വിനയകുമാർ പാലായാണ്. 18 ചിത്രങ്ങളിൽ സാംജിയും വിനയകുമാറും അഭിനയിച്ചിട്ടുമുണ്ട്.
ഇന്നു സിനിമയിലും സീരിയലുകളിലുമെത്തി നിൽക്കുന്ന ഒരുപിടി ആളുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് തന്റെ ചിത്രങ്ങളിലാണെന്ന അഭിമാനവും സാംജി പങ്കുവയ്ക്കുന്നു. പൂവരണിയിൽ ഡിയാന സ്റ്റുഡിയോ നടത്തുന്ന സാംജി ഇതിലൂടെ സാന്പത്തിക നേട്ടം പ്രതീക്ഷിക്കുന്നില്ല.
സാംജിയുടെ ഇഷ്ടങ്ങൾക്കൊപ്പം ഭാര്യ റാണിയും മക്കളായ അക്സാ, ഡിയാന, ക്ലയർ, ഇസ എന്നിവരുമുണ്ട്. ഏറെ ശ്രദ്ധ നേടിയ കടക്കാരനിൽ റാണിയും രണ്ടു മക്കളും അഭിനയിച്ചിരുന്നു.