വാകത്താനം സ്വദേശിയായ പി.എൻ. സണ്ണി എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഒരു രാത്രികൊണ്ടാണ് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചത്.
കോട്ടയം ജില്ലയുടെ കിഴക്കൻ പശ്ചാത്തലത്തിലുള്ള പനച്ചേൽ കുടുംബത്തിന്റെ കഥയെ വെള്ളിത്തിരയിലൊരുക്കിയ "ജോജി' എന്ന സിനിമ കഴിഞ്ഞവാരം രാത്രി 12 നാണ് ഒടിടിയിൽ റിലീസായത്. കോട്ടയത്തുകാരനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രങ്ങളിൽ ചിലരെ കണ്ടെത്തിയതും ജില്ലയിൽനിന്നാണ്. അക്കൂട്ടത്തിൽ ചിത്രത്തിലെ പനച്ചേൽ കുടുംബത്തിലെ കാരണവർ പി.കെ. കുട്ടപ്പനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പി.എൻ. സണ്ണി.
സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, നടനായ ഫഹദ് ഫാസിലടക്കമുള്ള മികച്ച ടീമിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതാണു വലിയ ഭാഗ്യം. ഫഹദ് ഫാസിലിന്റെ ഇയ്യോബിന്റെ പുസ്തകത്തിൽ അഭിനയിച്ചപ്പോഴത്തെ പരിചയമാണ് തിരക്കഥാകൃത്ത് "ജോജി’യിലേക്ക് വിളിക്കാൻ കാരണമെന്നും സണ്ണി പറയുന്നു.
ജീവിതത്തിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്നു സണ്ണി. മോഹൻലാൽ നായകനായ സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന ഗുണ്ടാ വേഷത്തിലാണ് ആദ്യമായി സണ്ണി കാമറയ്ക്കു മുന്നിലെത്തുന്നത്. അന്ന് കോട്ടയം പോലീസ് സ്റ്റേഷനിൽ കോണ്സ്റ്റബിളായിരുന്നു. പിന്നീട് ജോലിയുടെ തിരക്കിൽ സിനിമയിൽ സജീവമായില്ല.
കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ചിങ്ങവനം, മണർകാട് തുടങ്ങിയ വിവിധ സ്റ്റേഷനുകളിലും ക്രൈംബ്രാഞ്ച്, സെപ്ഷൽ ബ്രാഞ്ച്, ട്രാഫിക് എന്നിവയിലും സേവനം അനുഷ്ഠിച്ചിരുന്നു. 2011ൽ പാലാ പോലീസ് സ്റ്റേഷനിൽനിന്നാണ് സബ് ഇൻസ്പെക്ടറായി റിട്ടയർമെന്റായത്. മിസ്റ്റർ കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്ന സണ്ണി ഞാലിയാകുഴിയിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനവുമായി സജീവമാണ്. ഇതിനൊപ്പമാണ് അഭിനയവും.
ബോഡി ഫിറ്റ്നസിൽ ശ്രദ്ധാലുവായ സണ്ണിയുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗയും ജിംനേഷ്യവും കളരിയുമൊക്കെ. വാകത്താനം പാടമുറിയിൽ ചിറപ്പുറത്ത് വീട്ടിൽ മക്കളായ അഞ്ജലിയും ആതിരയും അലക്സിയും ഭാര്യ റെമിയും ചേരുന്നതാണ് സണ്ണിയുടെ കുടുംബം.