ലോക്ഡൗണിനു ശേഷം തിയറ്ററിലെത്തിയ ജയസൂര്യ ചിത്രം വെള്ളം പ്രദർശന വിജയത്തോടെ അന്പതാം ദിവസത്തിൽ. ജയസൂര്യ മദ്യപാനായി എത്തിയ ചിത്രം ഏറെ വെല്ലുവിളികളെ നേരിട്ടാണ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുന്നത്.
ക്യാപ്റ്റനു ശേഷം ജയസൂര്യയെ നായകനാക്കി ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം മുരളി കുന്നംപുറത്ത് എന്ന വ്യവസായിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ്.
കോവിഡിനു ശേഷം വളരെ നിയന്ത്രണങ്ങളോടെ തിയറ്റർ പ്രവർത്തനം ആരംഭിച്ചപ്പോൾ മലയാളത്തിൽ നിന്നും ആദ്യം റിലീസ് ചെയ്ത ചിത്രമായിരുന്നു വെള്ളം. മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ജയസൂര്യയുടെ പ്രകടനംകൊണ്ടും ശ്രദ്ധ നേടിയിരുന്നു.
50 ശതമാനം മാത്രം പ്രേക്ഷകരെ ഉൾക്കൊള്ളിച്ചു പ്രദർശനം തുടരുന്ന വേളയിൽ ചിത്രത്തിന്റെ വ്യാജ എച്ച്ഡി പ്രിന്റ് സമൂഹ മാധ്യമങ്ങളിൽ പരന്നത് വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്. പിന്നീട് സിനിമ മേഖല ഒന്നാകെ പൈറസിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു.
ഏറെ വെല്ലുവിളികളെ അതിജീവിച്ചു വെള്ളം നേടിയ ഈ വിജയം മലയാള സിനിമയ്ക്കു തന്നെ ജീവ ശ്വാസമായിരിക്കുകയാണ്. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ചിത്രങ്ങളുടെ റിലീസിൽ ആശങ്കയിലാണ് ഇപ്പോഴും ചലച്ചിത്ര പ്രവർത്തകർക്ക്.
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത് വെള്ളം 50 ദിവസം പ്രദർശന വിജയം നേടുന്നത് പുതിയ സിനിമാ റിലീസിനു പലർക്കും ധൈര്യം നൽകുമെന്നാണ് കണക്കുകൂട്ടൽ. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നു നിർമിച്ച ചിത്രത്തിൽ ജയസൂര്യയ്ക്കൊപ്പം സംയുക്ത മേനോൻ, സിദ്ദിഖ്, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
വെള്ളത്തിനു ശേഷം സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും മൂന്നാമതായി ഒന്നിക്കുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.