ബ്രോഡ്കാസ്റ്റിംഗ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഇന്ത്യയുടെ പുതിയ ടെലിവിഷൻ ടിആർപി റേറ്റിംഗ് പുറത്തുവന്നപ്പോൾ ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഞ്ചിംഗ് ഇവന്റ് 13.52 പോയിന്റിൽ മികച്ച റേറ്റിംഗ് നേടി.
എന്നാൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് റേറ്റിംഗിൽ നേരിട്ടത്. ആവറേജ് എട്ടു പോയിന്റിന് അടുത്ത് നേടാനേ ഷോയ്ക്ക് കഴിഞ്ഞുള്ളു. അവതാരകൻ മോഹൻലാൽ എത്തുന്ന എപ്പിസോഡുകൾക്ക് മാത്രമേ പ്രേക്ഷകരുള്ളൂ എന്നതാണ് ഈ റേറ്റിംഗ് തെളിയിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ കേരളം- ഹൈദരാബാദ് മത്സരം നടന്ന അതേദിവസം തന്നെയായിരുന്നു ബിഗ് ബോസ് തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് പ്ലസിൽ ഫുട്ബോൾ മത്സരം ലൈവ് സംപ്രേഷണം ചെയ്തിട്ടും 11 പോയിന്റുമായി ബിഗ്ബോസാണ് മുന്നിലെത്തിയത്. ഏഷ്യാനെറ്റ് പ്ലസിന് ഏഴു പോയിന്റ് മാത്രമേ ലഭിച്ചുള്ളൂ.
മലയാളത്തിൽ ചാനൽ പ്രോഗാമുകളിലും സിനിമകളിലും ഏറ്റവും മാർക്കറ്റുള്ള നടനാണ് മോഹൻലാൽ. എന്നാൽ ബിഗ് ബോസ് പോലുള്ള പരിപാടികളോട് മലയാളി മുഖം തിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
മലയാളത്തിലെ മികച്ച റേറ്റിംഗ് നേടുന്ന ആദ്യ അഞ്ചു ടിവി വിനോദ പരിപാടികളുടെ പട്ടികയിൽ സ്ഥാനം നേടാൻ ഈ മോഹൻലാൽ ഷോയ്ക്ക് കഴിഞ്ഞിട്ടില്ല. അവിടേയും ഏഷ്യാനെറ്റ് പരമ്പരകൾക്ക് തന്നെയാണ് ആധിപത്യം. കുടുംബവിളക്ക് (18.28), സാന്ത്വനം (17.97), മൗനരാഗം (16.66), പാടാത്ത പൈങ്കിളി (16.50), അമ്മ അറിയാൻ (15.40), കൂടെവിടെ (13.97) എന്നിങ്ങനെയാണ് റേറ്റിംഗ്.
മതിപ്പില്ലാത്ത മത്സരാർഥികളും പുതിയ സീസൺ സംപ്രേഷണത്തിനെത്തുന്ന സമയവും റേറ്റിംഗിനെ പ്രതികൂലമായി ബാധിക്കുന്ന മുഖ്യഘടകമാണ്. 24 മണിക്കൂർ നടക്കുന്ന സംഭവങ്ങൾ എഡിറ്റ് ചെയ്തു മണിക്കൂറുകളിൽ ചുരുക്കുന്നത് പ്രേക്ഷകരിൽ എത്തുമ്പോഴുള്ള സെന്റിമെൻസും വാക്കുതർക്കങ്ങളും പ്രണയവും മത്സരങ്ങളും പരദൂഷണവുമൊക്കെ വർക്ക്ഔട്ട് ആക്കുന്നതിലുള്ള 'നാടകംകളി'യുടെ തെളിവാണ് ഈ വാരം കണ്ട 'ക്ലിപ്പിംഗ്' കഥകളുടെ നീണ്ട നിര.
സാധാരണ മൂന്നാം വാരത്തിൽ ഒരു ട്വിസ്റ്റ് രൂപപ്പെടുക എന്നതാണ് ഇത്തരം ഷോ കളുടെ പതിവ് രീതി. കഴിഞ്ഞ സീസണിൽ ഡോക്ടർ രജിത് കുമാറിലാണ് അത് ആരംഭിക്കുന്നത്. അല്ലെങ്കിൽ കഥ ഇനിയും മാറും. പലരും പുറത്തു പോകാനും വൈൽഡ് എൻട്രികൾ, ഗസ്റ്റുകൾ, പഴയ ബിഗ്ബോസ് താരങ്ങൾ വരെ "ഹിന്ദി മോഡലി'ൽ ബിഗ്ബോസ് വീട്ടിൽ സ്ഥാനം നേടും. മോഹൻലാൽ പറഞ്ഞു വെച്ചതു പോലെ 'ഷോ ഈസ് ഗോയിംഗ് ഓൺ'ആകുമ്പോൾ ശ്രദ്ധിച്ചു കളിക്കേണ്ടതാണ് ഇനി ഓരോ കളിയും.
പ്രേം ടി. നാഥ്