നിത്യഹരിത നായകൻ പ്രേംനസീറിന്റെ വേർപാടിന് ഇന്ന് 32 വർഷം. ഇന്ത്യൻ സിനിമയിൽ ആദ്യ സൂപ്പർതാര വിശേഷണം നേടിയ നടൻ, റൊമാന്റിക് സങ്കല്പങ്ങൾക്ക് ഇന്നും മാതൃകയായ താരം.. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. പ്രണയവും വിരഹവും വേദനകളും സമ്മാനിച്ച അനശ്വര കഥാപാത്രങ്ങൾ ഇന്നും സിനിമാസ്വാദകർക്ക് ആവേശം തന്നെയാണ്.
1926 ഏപ്രിൽ ഏഴിന് ചിറയിൻകീഴിൽ ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായാണ് പ്രേംനസിറിന്റെ ജനനം. നാല് പതിറ്റാണ്ടിനടുത്തു അഭ്രപാളികളിൽ നിത്യ വിസ്മയങ്ങൾ സൃഷ്ടിച്ച നസിർ 1989 ജനുവരി 16ന് ചെന്നൈയിൽ യശശരീരനായി.
നാടകനടനായി തുടങ്ങി 1951ൽ 'മരുമക'ളിൽ തുടങ്ങുന്നു പ്രേംനസിറിന്റെ സിനിമാജീവിതം. അന്നത്തെ മികച്ച നിർമാണ കമ്പനികളായ ഉദയ, മെരിലാൻഡ്, എക്സൽ കമ്പനികളിൽ സ്ഥിരം നടൻ ആയിരുന്നു. 'വിശപ്പിന്റെ വിളി'മുതൽ 1989 വരെ ജനകീയ താരത്തിന്റെ മുഖമായി മാറി പ്രേംനസിർ. അവസാന ചിത്രം "ധ്വനി' വരെ 672 മലയാള സിനിമകളിൽ വേഷമിട്ടു. കൂടാതെ 54 തമിഴ് ചിത്രങ്ങളിലും 32 കന്നഡ ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും നിത്യഹരിത നായകൻ സാന്നിധ്യമറിയിച്ചു.
ചില വർഷങ്ങളിൽ 40 ചിത്രങ്ങളിൽ വരെ അഭിനയിച്ച് റിക്കാർഡിട്ടു. കടത്തനാടൻ അമ്പാടിയാണ് അവസാന റിലീസ് ചിത്രം. ബി.എസ്. സരോജം, കുമാരി തുടങ്ങി അംബികവരെ നൂറിനടുത്ത് നായികമാർക്കൊപ്പം അഭിനയിച്ചു, അതിൽ ഷീലയുമായി റിക്കാർഡ് ജോഡി, ആദ്യ നായികയുടെ മകളുടെ നായകൻ.. അങ്ങനെ നീളുന്നു പ്രേംനസീർ സവിശേഷതകൾ.
ഗിന്നസ് ലോക റിക്കാർഡ് മൂന്നു വിഭാഗങ്ങളിൽ സ്വന്തമാക്കിയ ഈ കലാകാരനെ 1983ൽ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 2013ൽ ഇന്ത്യൻ സിനിമയുടെ നൂറാം വർഷത്തിൽ പുറത്തിറക്കിയ അൻപതു പ്രമുഖ സിനിമക്കാരുടെ പോസ്റ്റൽ സ്റ്റാമ്പിൽ സ്ഥാനം നേടിയ ഏക മലയാളി പ്രേം നസീർ ആയിരുന്നു.
പ്രേംനസീറിന്റെ ഓർമയ്ക്കായി 1992മുതൽ പ്രേംനസിർ പുരസ്കാരം സംസ്ഥാനം നൽകുന്നുണ്ട്. ഒപ്പം ചിറയിൻകീഴിൽ വൈകിയാണെങ്കിലും സാംസ്കാരിക നിലയവും ഉയരുകയാണ്. സ്നേഹം, വിനയം, ബഹുമാനം പിന്നെ വിശാലമായ മനസുമാണ് ഈ അനശ്വരനടനെ എന്നും ജനകീയനാക്കിയത്.
പ്രേം ടി. നാഥ്