പാർവതി തിരുവോത്ത് നായികയായ "വർത്തമാനം' സിനിമയ്ക്ക് മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ചില മാറ്റങ്ങളോടെ പ്രദർശനാനുമതി നൽകി.
സിദ്ധാർഥ് ശിവ "സഖാവ്'നു ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് വർത്തമാനം. ആര്യാടൻ ഷൗക്കത്തിന്റെ തിരക്കഥ വിവാദ ജെഎൻയു സമരത്തിന്റെ പശ്ചാത്തലത്തിലാണ്. ഡിസംബർ 24 ന് സംസ്ഥാന സെൻസർ ബോർഡിനു മുന്നിൽ വന്ന സിനിമ അനുമതി നൽകാതെ മുംബൈ റിവിഷൻ കമ്മിറ്റിക്ക് വിടുകയായിരുന്നു.
നിഷേധവുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് അംഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമാകുകയും ചെയ്തു. എന്നാൽ ഉപാധികളോടെയാണ് ഇപ്പോൾ പ്രദർശനാനുമതി നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ നിന്നും ഡൽഹിയിൽ ഉപരിപഠനത്തിനെത്തുന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. താരസംഘടനയിൽ നിന്നും രാജിവച്ചതിനു ശേഷമുള്ള പാർവതിയുടെ ചിത്രം കൂടിയാണ് 'വർത്തമാനം'.
പാർവതിക്കു പുറമേ റോഷൻ മാത്യു, സിദ്ദിഖ്, നിർമൽ പാലാഴി എന്നിവരും മുഖ്യ വേഷത്തിലുണ്ട്. ബെൻസി പ്രൊഡക്ഷൻസിനുവേണ്ടി ആര്യാടൻ ഷൗക്കത്തും ബേനസീറും ചേർന്നാണ് സിനിമയുടെ നിർമ്മാണം.
പ്രേം ടി. നാഥ്