തൂവാനത്തുന്പികൾ എന്ന സിനിമ പുറത്തുവന്നിട്ടു 33 വർഷം കഴിഞ്ഞിരിക്കുന്നു. പദ്മരാജന്റെ ഏറ്റവും മികച്ച സൃഷ്ടിയായി പ്രേക്ഷകർ കരുതുന്ന ചിത്രവും ഇതു തന്നെ. എന്നാൽ അച്ഛനെ ഒട്ടും എക്സൈറ്റ് ചെയ്യിച്ച ചിത്രമായിരുന്നില്ല അതെന്ന് പദ്മരാജന്റെ മകൻഅനന്ത പദ്മനാഭൻ ഒരിക്കൽ വ്യക്തമാക്കി.
ക്ലാര ഒരു നല്ല കാരക്ടറാണ്. അച്ഛനൊക്കെ പരിചയമുള്ള, എന്നാൽ ആരോടും പറയാത്തൊരു യഥാർഥ കഥാപാത്രം തന്നെയാണ് ക്ലാരയെന്നു ഞാനും വിശ്വസിക്കുന്നുണ്ട്. കാരണം ആ കഥയിലെ മറ്റെല്ലാ കഥാപാത്രങ്ങളും തൃശൂരിൽ അച്ഛന് പരിചയമുള്ളവരാണ്.
തങ്ങൾ എന്ന കഥാപാത്രം ആ സമയത്തു തൃശൂർ സ്വപ്ന ലോഡ്ജിലുണ്ടായിരുന്ന ഒരു തങ്ങൾ തന്നെയാണ്. അയാൾ മുണ്ട് മടക്കി കുത്തുന്നതും വെള്ളയും വെള്ളയും വസ്ത്രം ധരിക്കുന്നതുമെല്ലാം അച്ഛൻ അതേപോലെ പകർത്തിയിരുന്നു.
ആ സിനിമയുടെ ഷൂട്ടിംഗിനു മാത്രമാണ് അച്ഛനോടൊപ്പം പോയിട്ടുള്ളത്. ഷൂട്ടിംഗിനു ഇറങ്ങുന്നതിനു മുൻപ് അമ്മയുടെ കാൽതൊട്ട് വന്ദിക്കാൻ പറഞ്ഞിരുന്നു. അവിടെ ഉഴപ്പി നടന്നിരുന്ന എന്നോട് സിനിമയുടെ ബ്രേക്ക് ഡൗണ് എഴുതാൻ പറഞ്ഞു.
അച്ഛൻ എഴുതിയ സ്ക്രിപ്റ്റ് എന്റെ കൈയിലുണ്ടായിരുന്നു. അതിൽ അച്ഛന്റെ ഡീറ്റൈലിംഗ് ഇങ്ങനെയായിരുന്നു... ജയകൃഷ്ണനും ക്ലാരയും താമസിക്കുന്ന ബീച്ച് റിസോർട്. അവിടെ നിന്ന് നോക്കിയാൽ കടൽ കാണാം. കടലിൽ നിന്ന് പെയ്തു വരുന്ന മഴ. ആ മഴ പെയ്തു വന്നു രണ്ടുപേരുടെയും മുഖത്തേക്ക് എറിച്ചിലടിക്കുന്നു...
എന്നാൽ അതൊന്നും അച്ഛന്റെ ഡീറ്റൈലിങ് പോലെ സിനിമയിൽ ആക്കാനായില്ല എന്നത് അച്ഛന് ആ സിനിമയോടുള്ള ഇഷ്ടക്കേട് കൂട്ടി. -അനന്ത പദ്മനാഭൻ പറയുന്നു.
അദ്ദേഹത്തെ ഒട്ടും എക്സൈറ്റ് ചെയ്യിച്ച സിനിമയായിരുന്നില്ല അത്!
04:33 PM Dec 28, 2020 | Deepika.com