അഹമ്മദാബാദ് ചിൽഡ്രൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ഗിന്നസ് പക്രുവിന്. മാധവ രാം ദാസ് സംവിധാനം ചെയ്ത മലയാള ചിത്രം 'ഇളയരാജ'യിലെ മികച്ച പ്രകടനത്തിനാണ് അവാർഡ്.
മികച്ച നടന് പുറമെ ഇളയരാജയിലെ പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും അവാർഡ് ലഭിച്ചു. കൂടാതെ ചിത്രം ഗോൾഡൻ കൈറ്റ് അവാർഡും നേടിയത് മലയാളത്തിന്റെ നേട്ടമാണ്.
ഗിന്നസ് റിക്കാർഡ്, ലിംക ബുക്ക് ഓഫ് റിക്കാർഡ്, യൂണിവേഴ്സൽ റിക്കാർഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ, കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം എന്നിങ്ങനെ ഒട്ടെറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട് ഗിന്നസ് പക്രു എന്ന അജയകുമാർ.
1984ൽ പുറത്തിറങ്ങിയ 'അമ്പിളി അമ്മാവൻ' ആണ് ആദ്യ സിനിമ. ഈ സിനിമ യിലെ കഥാപാത്രം "ഉണ്ട പക്രു'വിലൂടെ അറിയപ്പെടാനാണ് അജയ കുമാർ ആഗ്രഹിച്ചത്. ഇപ്പോൾ 40 ഓളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഹ്യൂമർ വേഷങ്ങളിൽ കത്തിനില്‍ക്കുമ്പോഴും വിവിധ മറ്റു കഥാപാത്രങ്ങളിൽ തിളങ്ങാനും പക്രുവിനു കഴിഞ്ഞിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപ്' ഏറെ ജനപ്രീതി നേടാനും ഗിന്നസിൽ ഇടം നേടാനും വഴിയൊരുക്കി. 2013ൽ കുട്ടീം കോലും സംവിധാനം ചെയ്തു ആ മേഖല യിലും മികവ് തെളിയിച്ചു. ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്. ടെലിവിഷൻ, സ്റ്റേജ് ഷോ പ്രോഗ്രാമുകളിൽ മികച്ച മാർക്കറ്റുള്ള കലാകാരനുമാണ് പക്രു.
പ്രേംടി.നാഥ്
'ഇളയരാജ'യ്ക്ക് ഇന്റർനാഷണൽ തിളക്കം: പക്രു മികച്ച നടൻ
05:09 PM Dec 18, 2020 | Deepika.com